കൊച്ചി: അധികാരമേറ്റ് കുറഞ്ഞ കാലംകൊണ്ട് കോര്‍പറേറ്റ് അനുകൂലമാകാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രസ്താവനകള്‍ അത്തരം കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനുപകരം അതിരപ്പിള്ളി, ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍, ദേശീയപാത സ്വകാര്യവത്കരണം എന്നിവയെക്കുറിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കുന്നത്. വിലക്കയറ്റം, ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍, ഭൂരഹിതരുടെ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് മന്ത്രിമാര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ളെന്നും സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി. ദേശീയപാത 30 മീറ്ററില്‍ ആറുവരി പാതയായി വികസിപ്പിക്കാമെന്നിരിക്കെ 45 മീറ്ററില്‍ നിര്‍മിക്കാനുള്ള നീക്കം വന്‍ അഴിമതിക്ക് കാരണമാകുമെന്നും വാതക പൈപ്പ് ലൈന്‍ പദ്ധതി സംബന്ധിച്ച് സര്‍ക്കാറും ഗെയ്ലും സുതാര്യ നിലപാടല്ല സ്വീകരിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. പത്ത് വര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധമെന്ന മുന്‍ സര്‍ക്കാര്‍ നിലപാട് അട്ടിമറിക്കരുത്. ഇതിന് ബിവറേജസ് ഒൗട്ട്ലറ്റുകളുടെ എണ്ണം ഗണ്യമായി കുറക്കണം. കൈയേറ്റഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കണം. ഭൂപരിഷ്കരണം സംബന്ധിച്ച് പഠിക്കാന്‍ കമീഷനെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പേഴ്സനല്‍ സ്റ്റാഫിനെ കുറച്ച് ചെലവ് ചുരുക്കുന്ന നടപടിയെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. പേഴ്സനല്‍ സ്റ്റാഫുകളുടെ നിയമനം ഡെപ്യൂട്ടേഷന്‍ വഴിയാക്കണം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ നയം വ്യക്തമാക്കണം. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോയാല്‍ ജനകീയ പ്രതിപക്ഷത്തിന്‍െറ റോളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാകുമെന്നും പ്രസിഡന്‍റ് പറഞ്ഞു. സര്‍ക്കാറിന്‍െറ ജനക്ഷേമ പദ്ധതികള്‍ക്ക് പാര്‍ട്ടി പിന്തുണ നല്‍കും. പരിസ്ഥിതിദിനം അതിരപ്പിള്ളി സംരക്ഷണ ദിനമായി വെല്‍ഫെയര്‍ പാര്‍ട്ടി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെന്നിലാപുരം രാധാകൃഷ്ണന്‍, പ്രേമ ജി. പിഷാരടി, ശശി പന്തളം, ജ്യോതിവാസ് പറവൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.