വിനോദ്കുമാര്‍ വധം: മൂന്നു സാക്ഷികളുടെ വിസ്താരം നടത്തി


 മഞ്ചേരി: വളാഞ്ചേരിയില്‍ വ്യവസായിയായ എറണാകുളം വൃന്ദാവനം കോളനിയിലെ വിനോദ്കുമാറിനെ ഭാര്യയും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി. കേസില്‍ പ്രധാനപ്പെട്ട മൂന്നു സാക്ഷികളുടെ വിസ്താരം നടത്തി. മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. വിനോദ്കുമാറിന്‍െറ ജോലിക്കാരന്‍ ഉമ്മര്‍, അദ്ദേഹത്തിന്‍െറ അമ്മ രാധ, സഹോദരി ഷൈലജ എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.ആര്‍. അനിത മുമ്പാകെ വിസ്തരിച്ചത്.
 2015 ഒക്ടോബര്‍ എട്ടിനാണ് വളാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്സില്‍ ഉറങ്ങിക്കിടന്ന വിനോദ്കുമാര്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്‍െറ ഭാര്യ ജസീബ ജോര്‍ജ് എന്ന ജ്യോതി (62) ജ്യോതിയുടെ സുഹൃത്തായ മുഹമ്മദ് യൂസുഫ് (51) എന്നിവരാണ് പ്രതികള്‍. പ്രതികള്‍ രണ്ടുപേരും വെള്ളിയാഴ്ച വിചാരണക്കത്തെി. മുഹമ്മദ് യൂസുഫിനെ വിനോദിന്‍െറ ഭാര്യ ജ്യോതി വീട്ടിലേക്ക് വിളിച്ചുവരുത്തി അകത്ത് ഒളിപ്പിക്കുകയും ഉറങ്ങിക്കിടക്കുന്ന വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഏല്‍പ്പിക്കുകയുമായിരുന്നു എന്നാണ് കേസ്. വളാഞ്ചേരിയില്‍ പെട്രോള്‍ പമ്പും ഗ്യാസ് ഏജന്‍സിയും നടത്തിവരികയായിരുന്നു വിനോദ്കുമാര്‍.
 വിനോദ് കുമാര്‍ ഒരു വിവാഹം കൂടി കഴിച്ചതറിഞ്ഞപ്പോള്‍ സ്വത്ത് അന്യാധീനപ്പെട്ടു പോകുമോ എന്ന ഭയമാണ് ജ്യോതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രൊസിക്യൂഷന്‍ നിഗമനം. 73 സാക്ഷികളാണ് കേസില്‍. സംഭവത്തിനു തൊട്ടു പിറകെ അറസ്റ്റിലായ ജ്യോതിക്ക് ഒരു വര്‍ഷം തികയാറായിട്ടും ജാമ്യം ലഭിച്ചിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.