ജലമെട്രോ: നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും –മുഖ്യമന്ത്രി

കൊച്ചി: രാജ്യത്തെ ആദ്യ നഗരജലയാത്ര പദ്ധതിയായ ജലമെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. മെട്രോ റെയിലിന് അനുബന്ധമായി കൊച്ചിയിലെ ദ്വീപുകളെയും കായല്‍ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് ജര്‍മന്‍ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് കടമക്കുടി കോതാട് സേക്രഡ് ഹാര്‍ട്ട് പള്ളി മൈതാനത്ത് നടന്ന ചടങ്ങില്‍ പ്രതീകാത്മകമായി കീല്‍ ഇട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് ഒൗദ്യോഗികമായി തുടക്കമിട്ടത്.
കൊച്ചിയുടെ മാത്രമല്ല കേരളത്തിന്‍െറ പുതിയ വികസന ചരിത്രത്തിന് കൂടി തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതോടെ ആഗോള തുറമുഖ നഗരമെന്ന നിലയില്‍ ശ്രദ്ധ നേടാന്‍ കൊച്ചിക്ക് കഴിയും. അടുത്ത നാല് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഇത് ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നിര്‍മാണ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജല മെട്രോ വെറും ജല ഗതാഗത പദ്ധതിയല്ല. വേഗത്തില്‍ സാമ്പത്തിക തൊഴില്‍ സാധ്യതകളിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗമാണ്. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടം, സ്മാര്‍ട്ട്സിറ്റി, പ്രദേശത്ത് ലക്ഷ്യമിടുന്ന മറ്റ് നിക്ഷേപങ്ങള്‍ ഇങ്ങനെ കൊച്ചി സുപ്രധാന സാമ്പത്തിക കേന്ദ്രമാകുന്ന നിലയാണ് ഉണ്ടാകാന്‍ പോകുന്നത്്.
ഈ വികസന പദ്ധതികളിലൂടെ ഈ പ്രദേശത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും സാമ്പത്തിക, ഉപജീവന അവസരങ്ങള്‍ ഉണ്ടാക്കാനാകണമെന്നതാണ് സര്‍ക്കാറിന്‍െറ ആഗ്രഹമെന്നും പിണറായി പറഞ്ഞു.

എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഉപയോഗക്ഷമതയും വേഗവും ഉള്‍ചേര്‍ന്ന പൊതുയാത്ര സൗകര്യമാണ് നമുക്കാവശ്യം.  കൊച്ചിയാണ് സംസ്ഥാനത്ത് ഉയര്‍ന്ന തോതിലുള്ള വാഹനപെരുപ്പം നേരിടുന്നത്. ഇവിടെ റോഡുകളുടെ വീതി വര്‍ധിപ്പിക്കുന്നതിന് പ്രയാസങ്ങളുണ്ടെന്നത് യാഥാര്‍ഥ്യമാണ്്. പദ്ധതി യാഥാര്‍ഥ്യമായിക്കഴിഞ്ഞാല്‍ കൊച്ചിക്ക് വേഗമുള്ള, 78 ആധുനിക ബോട്ടുകളുടെ സേവനം ലഭ്യമാകും. വേമ്പനാട്ട് കായലിന്‍െറ തീരങ്ങളിലും ദ്വീപുകളിലും താമസിക്കുന്നവര്‍ക്ക് നഗരകേന്ദ്രങ്ങളിലേക്ക് സൗകര്യപ്രദമായും സുരക്ഷിതമായും എത്തിച്ചേരാനാകും. 747 കോടി രൂപ മുതല്‍മുടക്കുള്ള കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയില്‍ ജെട്ടികള്‍ക്കും തീരപ്രദേശത്തെ റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനും മികച്ച തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും നിര്‍ദേശമുണ്ട്.
ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസ് എം.പി, വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, മേയര്‍ സൗമിനി ജയിന്‍, എം.എല്‍.എമാരായ എസ്.ശര്‍മ, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.ഡി. സതീശന്‍, പി.ടി. തോമസ്, ഹൈബി ഈഡന്‍, കെ.ജെ. മാക്സി, എം. സ്വരാജ്, കെ.എഫ്. ഡബ്ള്യൂ. പ്രതിനിധി ഡോ. കെര്‍ഡ് ട്രസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍, ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം, കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, ഫിനാന്‍സ് ഡയറക്ടര്‍ എബ്രഹാം ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു. ചിറ്റൂര്‍ ഫെറിയില്‍നിന്ന് എം.എല്‍.എമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം പദ്ധതിപ്രദേശങ്ങളിലൂടെ പ്രത്യേക ബോട്ടിലാണ് മുഖ്യമന്ത്രി സമ്മേളന വേദിയിലത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.