വീണ്ടും മൂലകോശദാനം; മാതൃകയായി എന്‍ജി. കോളജ്

ആലുവ: ഒമ്പതു വയസ്സുകാരിയായ കാന്‍സര്‍ രോഗിക്ക് മൂലകോശം ദാനംചെയ്ത് എടത്തല കെ.എം.ഇ.എ എന്‍ജിനീയറിങ് കോളജ് വീണ്ടും മാതൃകയാകുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഷാബാസ് സലീമാണ് മൂലകോശം ദാനംചെയ്തത്. ഇതിനു മുമ്പും ഈ കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മൂലകോശ ദാനത്തിലൂടെ മൂന്ന് കാന്‍സര്‍ രോഗികളെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതരമായ ലുക്കീമിയ ബാധിച്ച പെണ്‍കുട്ടിക്കാണ് ഷാബാസ് മൂലകോശം ദാനം ചെയ്തത്. 2014 ഏപ്രിലില്‍ പരപ്പനങ്ങാടി സ്വദേശിയുടെ ഏഴു മാസം പ്രായമുള്ള കുഞ്ഞിന് വേണ്ടി കോളജിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂലകോശ ദാന ക്യാമ്പില്‍വെച്ചാണ് ഷാബാസ് തന്‍െറ സാമ്പ്ള്‍ നല്‍കിയത്.

മൂലകോശ ദാനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ധാത്രി’യുമായി സഹകരിച്ചായിരുന്നു പരിപാടി. ധാത്രിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ഒമ്പതുകാരിയുടെ ശസ്ത്രക്രിയക്ക് ആവശ്യമായ ഘടകങ്ങളോട് കൂടിയ മൂലകോശത്തിന് ഷാബാസിന്‍െറ സാമ്പ്ളുമായി ഉണ്ടായ സാദൃശ്യമാണ് ഈ സദുദ്യമത്തിന് വഴിയൊരുക്കിയത്. പതിനായിരത്തില്‍ ഒരാളിലാണ് മറ്റൊരാളുടേതിനോട് സമാനമായ രക്തത്തിലെ മൂലകോശങ്ങള്‍ ഉണ്ടാകുകയുള്ളൂ. ഷാബാസിന്‍െറ തീരുമാനത്തെ കുടുംബാംഗങ്ങളും പിന്തുണച്ചതോടെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ വെച്ച് മൂലകോശം ദാനം ചെയ്തു.  ക്ളിനിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാര്‍ഥിന്‍െറ നേതൃത്വത്തിലാണ് കോശം ശേഖരിച്ചത്.
 പള്ളുരുത്തി എം.എല്‍.എ റോഡില്‍ താണത്തുപറമ്പ് ടി.എച്ച്. സലിം-ആയിഷ ദമ്പതികളുടെ മകനാണ് ഷാബാസ്. അക്ഷയ് കൃഷ്ണന്‍, എബിന്‍ സജി, അജ്മല്‍ റഹ്മാന്‍ എന്നിവരാണ് നേരത്തേ മൂലകോശം ദാനം ചെയ്ത കോളജിലെ മറ്റ് വിദ്യാര്‍ഥികള്‍.
മൂലകോശം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായ വിദ്യാര്‍ഥികളെ അനുമോദിക്കുമെന്ന് കോളജ് മാനേജ്മെന്‍റ്
അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.