കേരള കോണ്‍ഗ്രസ്: നിര്‍ണായക കമ്മിറ്റി 17ന്

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍െറ നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഈമാസം 17ന് കോട്ടയത്ത് നടക്കുമെന്ന് സൂചന. നിയമസഭാ സമ്മേളനം തീരും മുമ്പ് യോഗം വിളിച്ചുചേര്‍ക്കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്‍െറ നിര്‍ദേശപ്രകാരമാണ് 17ന് കോട്ടയത്ത് യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് പാര്‍ട്ടി ലീഡര്‍ കെ.എം. മാണി നേരിട്ട് ആരോപണം ഉന്നയിച്ചതോടെ പാര്‍ട്ടിയില്‍ ശക്തമാകുന്ന കോണ്‍ഗ്രസ് വിരുദ്ധ വികാരത്തെക്കുറിച്ചാകും പ്രധാന ചര്‍ച്ച.
കോണ്‍ഗ്രസിനെതിരെ കെ.എം. മാണി ചാനല്‍ അഭിമുഖത്തില്‍ രൂക്ഷവിമര്‍ശം നടത്തിയ സാഹചര്യത്തില്‍ മുന്നണി വിടുന്നതിനെക്കുറിച്ചുപോലും ചര്‍ച്ചകളുണ്ടായേക്കുമെന്നും പ്രമുഖ നേതാക്കള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് പലതലങ്ങളില്‍ വിശദ ചര്‍ച്ച വേണ്ടതിനാല്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകില്ല.
 

ബാര്‍ കോഴക്കേസില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ നടത്തിയ അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തശേഷം പുറത്തുവിടുന്ന കാര്യവും കെ.എം. മാണി ആലോചിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി-രമേശ് ചെന്നിത്തല-അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെയുള്ളതാണ് റിപ്പോര്‍ട്ട്.
മുന്നണി ബന്ധം തകരാതിരിക്കാനും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതിസന്ധിയിലാകാതിരിക്കാനുമാണ് റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിച്ചതെന്നും ഇനി അതിന്‍െറ ആവശ്യമില്ളെന്നുമാണ് മാണിയുമായി അടുപ്പമുള്ളവരുടെ നിലപാട്. തന്നെയും യു.ഡി.എഫിനെയും തകര്‍ക്കാന്‍ ശ്രമിച്ച ബാര്‍ ഉടമ ബിജു രമേശിന്‍െറ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തത് മാണിയെ ചൊടിപ്പിച്ചിരുന്നു.
ഇതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച മാണി ഇരുവരും ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും തുറന്നടിച്ചു. ഇതിനെതിരെ മയപ്പെട്ട വാക്കുകളില്‍ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചെങ്കിലും മറ്റുള്ളവര്‍ മൗനം പാലിച്ചു.

ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയതിലും മാണി ഗ്രൂപ്പിന് ശക്തമായ അമര്‍ഷമുണ്ട്. പ്രതിപക്ഷ നേതാവ് പദവിയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയരും. ഇക്കാര്യം യു.ഡി.എഫിനോട് ആവശ്യപ്പെടുന്നതിന് മാണിയെ ചുമതലപ്പെടുത്തിയേക്കും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പി.ജെ. ജോസഫിന്‍െറ നിലപാടറിഞ്ഞ ശേഷമെ മാണി അന്തിമ തീരുമാനം എടുക്കൂ.
ബാര്‍ കോഴയടക്കം വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന്‍െറ നിലപാടിനോട് ജോസഫിന് യോജിപ്പില്ല. മുന്നണി വിടുന്നതിനോടും ജോസഫിന് താല്‍പര്യമില്ല. കടുത്ത തീരുമാനം ഉണ്ടായാല്‍ അത് ജോസഫിന്‍െറ മനസ്സറിഞ്ഞ് മാത്രമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.