സര്‍ക്കാര്‍ ഏറ്റെടുത്ത ഹാരിസണ്‍ ഭൂമി പണയപ്പെടുത്തി 47 കോടി തട്ടി

പത്തനംതിട്ട: നിയമം മറികടന്ന് ഹാരിസണ്‍ വിറ്റ ബോയ്സ് എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ഹൈകോടതി സ്റ്റേയുടെ മറവില്‍ തോട്ടം പണയപ്പെടുത്തി എസ്റ്റേറ്റ് ഉടമ 47.80 കോടി രൂപ കൈക്കലാക്കിയതായി രേഖകള്‍. റവന്യൂ വകുപ്പിന്‍െറ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്ന് ഭൂമിയുടെ തണ്ടപ്പേര്‍ രജിസ്റ്റര്‍ വ്യക്തമാക്കുന്നു. നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഹാരിസന്‍െറ പക്കലുള്ള 62,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. ആദ്യഘട്ടമായി ഹാരിസന്‍ നിയമം മറികടന്ന് കൈമാറ്റം ചെയ്ത 8148 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ഓഫിസര്‍ രാജമാണിക്യം ഉത്തരവിടുകയും ചെയ്തു. എന്നാല്‍, സ്പെഷല്‍ ഓഫിസര്‍ക്ക് ഇതിനുള്ള അധികാരം ചോദ്യംചെയ്ത് ഭൂമിയുടെ ഇപ്പോഴത്തെ ഉടമകള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടപടിക്ക് സ്റ്റേ ലഭിച്ചെങ്കിലും കോടതി വിധി വരുംമുമ്പ് അനധികൃതമായി ബോയ്സ് എസ്റ്റേറ്റ് ഭൂമി സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ കോഴിക്കോട് ബ്രാഞ്ചില്‍ പണയം വെക്കുകയായിരുന്നു.

കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി ഹൈകോടതി സ്റ്റേ ചെയ്തത്. അന്തിമവിധി വരുന്നതുവരെ ഭൂമി ക്രയവിക്രയം ചെയ്യുകയോ പണയപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ളെന്നായിരുന്നു പ്രധാന നിര്‍ദേശം. കൂടാതെ ഭൂമി പോക്കുവരവ് ചെയ്ത് കൊടുക്കരുതെന്നും കരം സ്വീകരിക്കരുതെന്നും റവന്യൂ അധികൃതര്‍ തണ്ടപ്പേര്‍ രജിസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതവഗണിച്ച് 2015 മാര്‍ച്ച് ആറിന് ബോയ്സ് എസ്റ്റേറ്റ് അധികൃതരില്‍നിന്ന് 2,02,248 രൂപ കരം റവന്യൂ വകുപ്പ് സ്വീകരിച്ചതായി രജിസ്റ്ററില്‍ വ്യക്തമാക്കുന്നു. 

കരമടച്ച രസീത് കാട്ടിയാണ് പിന്നീട് 47.80 കോടി രൂപ എസ്റ്റേറ്റ് അധികൃതര്‍ ബാങ്കില്‍ നിന്നെടുത്തത്. കൊക്കയാര്‍ വില്ളേജ് ഓഫിസില്‍നിന്ന് എസ്റ്റേറ്റ് അധികൃതര്‍ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയായതിനാല്‍ റവന്യൂ അധികൃതര്‍ നല്‍കാന്‍ തയാറായില്ല. എന്നാല്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് പിന്നീട് ഹാജരാക്കാമെന്ന ഭൂ ഉടമയുടെ വാഗ്ദാനം വിശ്വസിച്ച ബാങ്ക് അധികൃതര്‍ വെട്ടിലായിരിക്കുകയാണ്. 

റവന്യൂ രേഖകളില്‍ ബാങ്ക് വായ്പ സംബന്ധിച്ച ബാധ്യത എഴുതിച്ചേര്‍ക്കണമെന്ന് കാട്ടി കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ കോഴിക്കോട് പ്രധാന ശാഖയില്‍നിന്ന് കൊക്കയാര്‍ വില്ളേജ് ഓഫിസര്‍ക്ക് കത്ത് ലഭിച്ചതോടെയാണ് ബോയ്സ് എസ്റ്റേറ്റ് അധികൃതരുടെ രഹസ്യ ഇടപാട് ചോര്‍ന്നത്. വിവരം അറിഞ്ഞതോടെ, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പണയപ്പെടുത്തി ബോയ്സ് റബര്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് വായ്പ എടുത്തതിന്‍െറ പേരില്‍ ബാങ്കിനുണ്ടാകുന്ന നഷ്ടം റവന്യൂ വകുപ്പിനെ ബാധിക്കില്ളെന്ന് വ്യക്തമാക്കി സ്പെഷല്‍ ഓഫിസര്‍ രാജമാണിക്യം ബാങ്ക് അധികൃതര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.