ഉദ്യോഗസ്ഥര്‍ക്ക് ദീര്‍ഘാവധി ചട്ടം പരിഷ്കരിക്കേണ്ട സമയമായെന്ന് കോടതി

കൊച്ചി: ഉദ്യോഗസ്ഥര്‍ക്ക് അഞ്ചുമുതല്‍ 20 വര്‍ഷംവരെ ദീര്‍ഘകാല അവധി അനുവദിക്കാമെന്ന കേരള സര്‍വിസ് റൂള്‍സ് പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈകോടതി. 1980ല്‍ അന്നത്തെ സാഹചര്യം മുന്‍നിര്‍ത്തി കൊണ്ടുവന്ന ചട്ടം ഇന്നത്തെ മാറിയ പശ്ചാത്തലത്തില്‍ ഭേദഗതി വരുത്തേണ്ടതാണ്. അക്കാര്യം ഭരണകൂടം ഗൗരവത്തോടെ കാണേണ്ടതാണെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ വ്യക്തമാക്കി.

ഭര്‍ത്താവിനൊപ്പം വിദേശത്ത് പോകാന്‍ ദീര്‍ഘകാല അവധി അനുവദിക്കാതിരുന്ന മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ എയ്ഡഡ് കോളജ് അധ്യാപിക നല്‍കിയ ഹരജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവ്. അമേരിക്കയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന്‍െറ അടുത്ത് പോകാന്‍ കളമശ്ശേരി സെന്‍റ് പോള്‍സ് കോളജിലെ അധ്യാപികയായ ബിനി ജോണ്‍  അഞ്ചുവര്‍ഷത്തെ അവധിക്കാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, അപേക്ഷ മാനേജര്‍ തള്ളി.എയ്ഡഡ് കോളജ് അധ്യാപകര്‍ക്ക്  ദീര്‍ഘാവധി നല്‍കുന്ന കാര്യത്തിലുള്ള തീരുമാനം മാനേജ്മെന്‍റിന്‍െറ വിവേചനാധികാരമാണെന്ന് വ്യക്തമാക്കിയാണ് കോടതി മാനേജ്മെന്‍റ് തീരുമാനം ശരിവെച്ചത്.വിദേശനാണ്യം ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടത് അനിവാര്യമായിരുന്ന കാലത്താണ് ജീവനക്കാര്‍ക്ക് വിദേശത്ത് പോകാന്‍ ദീര്‍ഘാവധി നല്‍കാനുള്ള വകുപ്പ് കെ.എസ്.ആറില്‍ കൊണ്ടുവന്നത്.

അഞ്ചുമുതല്‍ 20 വര്‍ഷംവരെയാണ് അവധി അനുവദിക്കാവുന്നത്. എന്നാല്‍, ഈ സാഹചര്യം ഇന്ന് നിലവിലില്ല. സാമ്പത്തികരംഗത്ത് രാജ്യം വലിയ ശക്തിയായിട്ടുണ്ട്. എന്നാല്‍, മൂന്നരപ്പതിറ്റാണ്ടിനുശേഷവും ഈ വകുപ്പ് അതേപടി തുടരുകയാണ്. ഈ നിയമത്തിന്‍െറ കാര്യത്തില്‍ പുനര്‍ ചിന്തനം ആവശ്യമാണ്.
ഹരജിക്കാരിക്ക് ഈ അധ്യാപികയായി ജോലിലഭിച്ചത് മതിയായ യോഗ്യതയുള്ളതുകൊണ്ടാണ്. യോഗ്യതയുള്ള ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ രഹിതരായി കഴിയുമ്പോഴാണ് ജോലിലഭിച്ചവര്‍ ദീര്‍ഘാവധിയെടുത്ത് നാടുവിടുന്നത്. ഇത് ശരിയായ പ്രവണതയല്ല.ഒരു അധ്യാപകന്‍ അവധിയെടുത്ത് പോകുമ്പോള്‍ സ്ഥിരനിയമനത്തിനുള്ള ഒഴിവായി അതിനെ കണക്കാക്കാന്‍ കഴിയില്ളെന്നാണ് ചട്ടം. അതിനാല്‍, പുതിയ നിയമനം നടത്താനാകാത്ത അവസ്ഥയുണ്ടാകുന്നു. താല്‍ക്കാലികക്കാരെ നിയമിച്ച് അധ്യയനം മുടങ്ങാതെ കൊണ്ടുപോകേണ്ട ബാധ്യത മാനേജ്മെന്‍റുകള്‍ക്ക് ഉണ്ടാകുന്നു.

പഠനനിലവാരത്തെ ബാധിക്കുന്നെന്ന് മാത്രമല്ല, സാമ്പത്തിക നഷ്ടത്തിനുപോലും ഇത് ഇടയാക്കുന്നു.ഈ സാഹചര്യത്തില്‍ അധ്യാപികക്ക് ദീര്‍ഘാവധി നല്‍കുന്നത് വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസത്തിന്‍െറയും താല്‍പര്യത്തിന് വിരുദ്ധമാകുമെന്ന് കണ്ടതിനാലാണ് മാനേജ്മെന്‍റ് അവധി അപേക്ഷ നിഷേധിച്ചത്. അതിനാല്‍ ഈ തീരുമാനത്തില്‍ തെറ്റില്ളെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.മാനേജ്മെന്‍റിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ കുര്യന്‍ കണ്ണന്താനം, അഡ്വ. എം.ആര്‍. നന്ദകുമാര്‍ എന്നിവര്‍ ഹാജരായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT