ആലപ്പുഴ: കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നദ്ദ പറഞ്ഞു. ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജിന് പ്രധാനമന്ത്രി സ്വാസ്ഥ്യയോജന പദ്ധതിയില്‍പെടുത്തി അനുവദിച്ച സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് മരുന്നുവില ഉയരുമെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി പറഞ്ഞു.
മരുന്നിന്‍െറ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പുന$പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കും. 90 ശതമാനം വരെ വിലക്കുറവിലാണ് അമൃത് പദ്ധതി വഴി ജീവന്‍രക്ഷാ മരുന്നുകള്‍ നിലവില്‍ ലഭ്യമാക്കുന്നത്. കാന്‍സര്‍ മരുന്നുകളുടെ വില 60 മുതല്‍ 90 ശതമാനംവരെ കുറച്ചുനല്‍കുകയാണ്.
രാജ്യത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്‍കിയാല്‍ മറ്റ് ചെലവുകള്‍ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ആലപ്പുഴക്ക് ആര്‍.സി.സിയോ കാന്‍സര്‍ ചികിത്സക്കുള്ള പ്രത്യേക സംവിധാനമോ ഏര്‍പ്പെടുത്താന്‍ തയാറാണെന്നും ഇതുസംബന്ധിച്ച പദ്ധതി തയാറാക്കി നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജുകളിലെ സീറ്റുകളില്‍ കുറവുണ്ടാകില്ളെന്നും ഇക്കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാടുകള്‍ പ്രായോഗികമാണെന്ന് ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 150 കോടി രൂപയുടെ പദ്ധതിയാണ് ആലപ്പുഴയില്‍ തുടങ്ങുന്നത്. അഞ്ചുനില കെട്ടിടമാണ് നിര്‍മിക്കുക. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 200 കിടക്കകള്‍ അധികമായി വരും. 18 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.