പി. ജയരാജനെ പരിശോധിച്ച ഡോക്ടറെ സി.ബി.ഐ ചോദ്യംചെയ്തു

കണ്ണൂര്‍: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ ചികിത്സിച്ചിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ സി.എൻ അഷ്‌റഫിനെ സി.ബി.ഐ ചോദ്യംചെയ്തു. ജയരാജന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് 2014 മുതൽ വൈദ്യപരിശോധന നടത്തിയതിന്‍റെ രേഖകളും ഡോക്ടര്‍ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്.

അസുഖ ബാധിതനായ ജയരാജനെ ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധിക്കണം. ആവശ്യമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി പരിശോധന നടത്താമെന്നും ഡോ. അഷ്‌റഫ് സി.ബി.ഐയെ അറിയിച്ചു.

അതേസമയം, ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പരിയാരം ആശുപത്രിയിലെ റിപ്പോർട്ട് ലഭിച്ചെങ്കിലും ജയില്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

അതിനിടെ, ജയരാജനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ടുതരണമെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വാദം പൂർത്തിയായി. ഫെബ്രുവരി 17ന് കോടതി വിധി പറയും. ശത്രുക്കളുടെ ഭീഷണിയുണ്ടെന്നും സി.ബി.ഐയുടെ കസ്റ്റഡി അനുവദിക്കരുതെന്നും ജയരാജന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഫെബ്രുവരി 16 മുതൽ കസ്റ്റഡിയിൽ തരണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.