പി. ജയരാജന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട്

കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഉടൻ തന്നെ കോഴിക്കോട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ജയരാജന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടന്‍റ് റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് സി.ബി.ഐ നടപടി. ആരോഗ്യനില തൃപ്തികരമെങ്കിൽ ജയരാജനെ ഡിസ്ചാർജ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ജയിൽ സൂപ്രണ്ട് ആശുപത്രി അധികൃതർക്ക് നേരത്തെ കത്ത് നൽകിയിരുന്നു.

ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞെന്നും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ ജയരാജനെ ഡിസ്ചാർജ് ചെയ്യണമെന്നും മെഡിക്കൽ സൂപ്രണ്ടന്‍റിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ജയിൽ ചട്ടമനുസരിച്ച് സഹകരണ, സ്വകാര്യ ആശുപത്രികളിൽ പ്രതിയെ പ്രവേശിപ്പിക്കുന്നതിന് തടസമുണ്ട്. മുമ്പ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയെ തുടർന്ന് അടിയന്തര സാഹചര്യത്തിലാണ് പരിയാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനാൽ പ്രതിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും കത്തിൽ വിവരിക്കുന്നുണ്ട്.

കോടതി റിമാൻഡ് ചെയ്ത ജയരാജന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ട സാഹചപര്യമില്ലെന്നുമുള്ള നിലപാടിലാണ് സി.ബി.ഐ.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.