ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അന്തിമ തീരുമാനം സുപ്രീംകോടതിയുടേത് –ശ്രീലങ്കന്‍ പ്രധാനമന്ത്രി

ഗുരുവായൂര്‍: ആഭ്യന്തര യുദ്ധം സംബന്ധിച്ച കേസുകളില്‍ അന്തിമ തീരുമാനം ശ്രീലങ്കന്‍ സുപ്രീംകോടതിയുടേത് തന്നെയാകുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.എന്നാല്‍, കേസുകളുടെ അന്വേഷണങ്ങളില്‍ വിദേശ സഹകരണമാകാമെന്നും വിക്രമസിംഗെ പറഞ്ഞു. ഗുരുവായൂര്‍  ക്ഷേത്രദര്‍ശനത്തിന് ശേഷം ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു വിക്രമസിംഗെ. ആഭ്യന്തരയുദ്ധം കാരണം മാത്രമാണോ 40000ഓളം പേര്‍ കൊല്ലപ്പെട്ടതെന്ന ആരോപണത്തിന്‍െറ നിജസ്ഥിതി ഇനിയും അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും വിക്രമസിംഗെ പറഞ്ഞു. ഈ അന്വേഷണത്തില്‍ വിദേശ സഹകരണം ശ്രീലങ്ക സ്വാഗതം ചെയ്യുന്നുണ്ട്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ ഏറ്റവും പഴക്കമേറിയ സുപ്രീം കോടതിയാണ് ശ്രീലങ്കയിലേത്. ശ്രീലങ്കക്ക് സ്വതന്ത്രമായ നിയമസംവിധാനവും നീതിന്യായ സംവിധാനവുമുണ്ട്. ആഭ്യന്തരയുദ്ധം സംബന്ധിച്ച് അന്തിമതീരുമാനം ശ്രീലങ്കയുടെ സുപ്രീംകോടതിയില്‍ നിന്നുതന്നെ ഉണ്ടാകും. ആഭ്യന്തര യുദ്ധത്തിന് ശേഷം തങ്ങളുടെ സമ്പദ്വ്യവസ്ഥ കരുത്താര്‍ജിക്കുകയാണെന്നും വിക്രമസിംഗെ പറഞ്ഞു. ആഗോളതലത്തിലുണ്ടായ മാന്ദ്യം തങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിലും അതിനെ അതിജീവിക്കുകയാണ് സമ്പദ്വ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.


സാധാരണ ഭക്തര്‍ക്കൊപ്പം ശ്രീലങ്കന്‍ പ്രധാനമന്ത്രിയും
ഗുരുവായൂര്‍: സാധാരണ ഭക്തര്‍ക്കൊപ്പം ശ്രീലങ്കന്‍ പ്രധാനമന്ത്രി ഗുരുവായൂരപ്പനെ തൊഴുതു. വെള്ളിയാഴ്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ദര്‍ശനം നടത്തുമ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ നിന്നും ഭക്തരെ മാറ്റിയില്ല. തന്‍െറ വരവ് പ്രമാണിച്ച് ഭക്തരെ പുറത്താക്കരുതെന്ന് പ്രധാനമന്ത്രി സുരക്ഷാചുമതലയുള്ളവരോട് നിര്‍ദേശിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ഭക്തരെ പുറത്താക്കാതിരുന്നത്. കഴിഞ്ഞ  ഏപ്രിലില്‍ ഇദ്ദേഹം ദര്‍ശനത്തിനത്തെിയപ്പോള്‍ ഭക്തരെ ക്ഷേത്രത്തിനകത്തു നിന്നും പുറത്താക്കിയിരുന്നു. ഉച്ചപൂജ കഴിഞ്ഞ് നടതുറക്കുന്നതോടെയാണ് പ്രധാനമന്ത്രി ദര്‍ശനത്തിനത്തെിയത്. എന്നാല്‍, പ്രധാനമന്ത്രി മടങ്ങുംവരെ ഭക്തരെ ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചില്ല. സന്ദര്‍ശനം പ്രമാണിച്ച് 750 പൊലീസുകാരെയാണ് ഗുരുവായൂരില്‍ നിയോഗിച്ചിരുന്നത്.ഗുരുവായൂര്‍, മമ്മിയൂര്‍ ക്ഷേത്രങ്ങളില്‍ ഭാര്യ പ്രഫ. മൈത്രി വിക്രമസിംഗെ, ശ്രീലങ്കന്‍ ഹിന്ദുമതകാര്യ വകുപ്പ് മന്ത്രി ഡി.എം. സ്വാമിനാഥന്‍ എന്നിവര്‍ക്കൊപ്പമാണ് വിക്രമസിംഗെ ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11.20ന് അദ്ദേഹം  ഗുരുവായൂരിലത്തെി. 12.10ഓടെ ഗുരുവായൂരിലത്തെി നെയ് നിറച്ച നിലവിളക്ക് സോപാനത്ത് കത്തിച്ചുവെച്ച് മഞ്ഞപ്പട്ടും നാക്കിലയില്‍ കദളിക്കുലയും മൂന്നുതവണ കൈയില്‍ നിറയെ പണവും സമര്‍പ്പിച്ചു. 10,000 രൂപയുടെ പാല്‍പായശം ശീട്ടാക്കി. ഈ പാല്‍പായസം പ്രസാദഊട്ടിന് ഭക്തര്‍ക്ക് വിളമ്പും. നമസ്കാരസദ്യ, അഹസ്, ഭഗവതി അഴല്‍ എന്നീ വഴിപാടുകളും നടത്തി. 20 മിനിറ്റോളം അദ്ദേഹം ക്ഷേത്രത്തില്‍ ചെലവഴിച്ചു. ദേവസ്വത്തിന്‍െറ ഉപഹാരം ചെയര്‍മാന്‍ പീതാംബര കുറുപ്പ് സമ്മാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.