കണ്ണൂര്‍: മഹാഭാരത യുദ്ധരംഗത്തിലെ കൃഷ്ണാര്‍ജുനന്മാരായി പിണറായിയെയും പി. ജയരാജനെയും ചിത്രീകരിച്ച അമ്പാടി മുക്കില്‍ പി. ജയരാജനെ ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള രംഗങ്ങളെന്ന നിലക്കാണ് ഫ്ളക്സ് ഉയര്‍ത്തിയിരിക്കുന്നത്. തുറന്ന വാഹനത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് നീങ്ങുന്ന പി. ജയരാജന്‍െറ ചിത്രമാണ് പോസ്റ്ററിലുള്ളത്. ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തര മന്ത്രി, ആഭ്യന്തര മന്ത്രി പി. ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നു എന്നിങ്ങനെയാണ് ബോര്‍ഡിലെ കുറിപ്പുകള്‍. ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ‘അമ്പാടിമുക്ക് സഖാക്ക’ളാണ് ഫ്ളക്സ് സ്ഥാപിച്ചത്.
നവകേരള മാര്‍ച്ചിന്‍െറ പ്രചാരണത്തിന്‍െറ ഭാഗമായി ജനുവരി എട്ടിനാണ് പിണായി വിജയനെ അര്‍ജുനനായും പി. ജയരാജനെ കൃഷ്ണനായും ചിത്രീകരിച്ച ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. അത് സ്ഥാപിച്ചതും അമ്പാടിമുക്ക് സഖാക്കള്‍ തന്നെയായിരുന്നു.
പുതിയ ഫ്ളക്സ് ബോര്‍ഡില്‍ മുഖ്യമന്ത്രി ആരാണെന്ന് പറയുന്നില്ളെങ്കിലും പിണറായി വിജയനെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന അമ്പാടി മുക്കിലാണ് പോസ്റ്റര്‍ വന്നതെങ്കിലും പി. ജയരാജന്‍ മത്സരിക്കണമെന്നുള്ള തരത്തില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആവശ്യങ്ങള്‍ പുറത്തുവരുകയാണ്. പി. ജയരാജന് മത്സര രംഗത്തിറങ്ങണമെന്നുള്ള താല്‍പര്യമുണ്ടെന്നാണ് പാര്‍ട്ടിയിലെ സംസാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.