കോടികള്‍ ചെലവഴിക്കുമ്പോഴും കുട്ടികള്‍ക്ക്എതിരായ ലൈംഗിക അതിക്രമത്തിന് കുറവില്ല

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി കോടികള്‍ ചെലവഴിക്കുമ്പോഴും കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമത്തിന് സംസ്ഥാനത്ത് കുറവില്ല. ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ തടയുന്ന നിയമം (പോക്സോ) പ്രകാരം വിവിധ പൊലീസ് ജില്ലകളിലായി കഴിഞ്ഞ മേയ് വരെ മാത്രം 790 കേസാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്താകമാനം 1569 കേസ് രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് അഞ്ച് മാസത്തിനുള്ളില്‍ പകുതിയോളം കേസ്. ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തതില്‍ കൂടുതല്‍ തിരുവനന്തപുരം റൂറലിലാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 77 കേസാണ് എടുത്തത്. മലപ്പുറത്ത് 91ഉം എറണാകുളം റൂറലില്‍ 57ഉം കേസുകളാണുള്ളത്.

കഴിഞ്ഞവര്‍ഷം 182 കേസ് രജിസ്റ്റര്‍ ചെയ്ത മലപ്പുറത്തിന് പിന്നിലുള്ളത് 114 കേസുള്ള പാലക്കാടാണ്. തൃശൂര്‍ റൂറലിലും തിരുവനന്തപുരം റൂറലിലും 102 വീതം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2014ല്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 1380 കേസാണ്. നിയമം നടപ്പാക്കിത്തുടങ്ങിയ 2013ല്‍ 1002 കേസാണ് സംസ്ഥാനത്താകമാനം രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി വിവിധ പദ്ധതികളിലായി കോടികളാണ് ആഭ്യന്തരവകുപ്പിന്‍െറ നേതൃത്വത്തില്‍ ഇതിനകം ചെലവഴിച്ചത്.
അതിക്രമസാഹചര്യങ്ങളെ നേരിടുന്നതിനുള്ള കായിക പ്രതിരോധ പ്രവര്‍ത്തനം, അതിക്രമ സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ തരണംചെയ്യാനുള്ള മന$ശാസ്ത്രപരമായ സമീപനം, നിയമ ബോധവത്കരണം, പൊലീസ് സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധം തുടങ്ങി വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് മാത്രമായി 1.67 കോടി രൂപ പ്ളാന്‍ ഫണ്ട് ചെലവഴിച്ചിട്ടുണ്ട്.

2015 ജൂലൈയില്‍ ഉദ്ഘാടനം ചെയ്ത പദ്ധതി പ്രകാരം 19 പൊലീസ് ജില്ലകളിലായി രണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് പരിശീലനം നല്‍കിയത്. 800 വനിതാ പൊലീസുകാരെയും 400ലേറെ കുടുംബശ്രീ പ്രവര്‍ത്തകരെ മാസ്റ്റര്‍ ട്രെയിനര്‍മാരായും പരിശീലനം നല്‍കി. ഈ പരിശീലകര്‍ വഴി സ്കൂള്‍, കോളജ്, ഓഫിസ് കോംപ്ളക്സ്, റസിഡന്‍സ് അസോസിയേഷന്‍ എന്നിവിടങ്ങളിലായി പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. ഇത്ര വിപുലമായ സ്വയംരക്ഷാ പരിശീലനം ഇന്ത്യയിലെ മറ്റൊരു ഏജന്‍സിയും ഏറ്റെടുത്തിട്ടില്ളെന്നാണ് ആഭ്യന്തരവവകുപ്പിന്‍െറ അവകാശവാദം. ഇതുകൂടാതെ വിദ്യാര്‍ഥികളുടെ സുരക്ഷക്കായി പൊലീസ് സ്റ്റേഷന്‍ തലങ്ങളില്‍ ജാഗ്രതാ സമിതികള്‍, സ്കൂള്‍, കോളജ് തല നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.

ബാലാവകാശ കമീഷന്‍െറ നേതൃത്വത്തിലും കോടികള്‍ ചെലവഴിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇത്രയും സംവിധാനങ്ങളൊരുക്കിയിട്ടും കുട്ടികള്‍ സുരക്ഷിതരല്ളെന്നതാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുറ്റകൃത്യങ്ങള്‍ കൂടിയതിനാലല്ല ഈ നിയമത്തെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരായതാണ് കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമെന്ന് ബാലാവകാശ കമീഷന്‍ അംഗം നസീര്‍ ചാലിയം ‘മാധ്യമ’ത്തോട് പറഞ്ഞു. കൂടുതല്‍ പേരെ നിയമത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ കമീഷന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക പുസ്തകം പ്രസിദ്ധീകരിച്ചതായും അദ്ദേഹം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.