വളാഞ്ചേരി: ഏറ്റവും കൂടുതൽ വോട്ട് ചെയ്തതിന് തെരഞ്ഞെടുപ്പ് കമീഷന്റെ സർട്ടിഫിക്കറ്റ് നേടിയ വളാഞ്ചേരി എടയൂർ പൂക്കാട്ടിരി ആൽപറ്റപ്പടിയിലെ മുട്ടിക്കൽ കുഞ്ഞീരുമ്മ 121ാം വയസ്സിൽ നിര്യാതയായി. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് വീട്ടിൽ വെച്ച് സമ്മതിദാനാവകാശം വിനിയോഗിച്ച ഏറ്റവും പ്രായമുള്ള വോട്ടറായിരുന്നു കുഞ്ഞീരുമ്മ. കാഴ്ചക്കുറവുള്ളതിനാൽ മകനാണ് ഇവർക്കുവേണ്ടി വോട്ട് രേഖപ്പെടുത്തിയത്.
ആധാർ കാർഡിൽ രേഖപ്പെടുത്തിയതനുസരിച്ച് 1903 ജൂൺ രണ്ടിനാണ് ജനനം. ഏറ്റവും കൂടുതൽ വോട്ട് വിനിയോഗിച്ച സമ്മതിദായകക്കുള്ള സർട്ടിഫിക്കറ്റ് കഴിഞ്ഞ വർഷത്തെ വോട്ടേഴ്സ് ദിനത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ സമ്മാനിച്ചിരുന്നു. താലൂക്ക് ഓഫിസറുടെ നേതൃത്വത്തിൽ ആദരിക്കുകയും ചെയ്തു.
കുഞ്ഞീരുമ്മ സ്കൂളിലൊന്നും പോയി പഠിച്ചിട്ടില്ല. ഓത്തുപള്ളിയിൽ പോയിട്ടുണ്ട്. ഇളയ മകൻ പ്രവാസിയായ മുഹമ്മദിനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
പരേതനായ കലമ്പൻ സൈതാലിയുടെ ഭാര്യയാണ്. മക്കൾ: കുഞ്ഞിരിയ, മൊയ്തു, ഫാത്തിമ, മുഹമ്മദ്, പരേതരായ സൈതലവി, നഫീസ, ഹൈദ്രസ്, ഇയ്യത്തുട്ടി, മൊയ്തുട്ടി. മരുമക്കൾ: ഹലീമു പെരുമ്പടപ്പ്, കുഞ്ഞലവി പെലിപ്പുറം, ബീവി വിളയൂർ, സൈനബ എടക്കുളം, കുഞ്ഞിമുഹമ്മദ് ആതവനാട്, ഹഫ്സ വളപുരം, പരേതരായ മരക്കാർ പുറമണ്ണൂർ, കോയ കുറുമ്പത്തൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.