കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന-ജില്ലാ കമ്മിറ്റികള്‍ ദേശീയ നേതൃത്വം പിരിച്ചുവിട്ടു. മുഴുവന്‍ ജില്ലകളിലും പുതിയ പ്രസിഡന്‍റുമാരെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിനുപിന്നാലെയാണ് കൂട്ടപിരിച്ചുവിടല്‍. സംഘടനാതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നടപടിയെന്ന് കേരളത്തിന്‍െറ ചുമതലയുള്ള എന്‍.എസ്.യു സെക്രട്ടറി ആര്‍. ശ്രവണ്‍ റാവു അറിയിച്ചു. അതേസമയം, പുന$സംഘടനയെച്ചൊല്ലി ഉടലെടുത്ത കലഹമാണ് കൂട്ട പിരിച്ചുവിടലിന് കാരണമെന്നറിയുന്നു.
 പുതിയ ജില്ലാപ്രസിഡന്‍റുമാരെ നാമനിര്‍ദേശം ചെയ്തതിനൊപ്പം നിലവിലുണ്ടായിരുന്ന ജില്ലാ പ്രസിഡന്‍റുമാരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാക്കുകയും ചെയ്തിരുന്നു. കേരളത്തിന് അനുയോജ്യമായ രീതിയില്‍ സംഘടനാതെരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കണമെന്ന ആവശ്യം നടപ്പാക്കാന്‍ കാലതാമസമെടുക്കുമെന്നതിനാലാണ് താല്‍ക്കാലിക പുന$സംഘടനക്ക് ദേശീയനേതൃത്വം തീരുമാനിച്ചത്. കൂടാതെ, കോളജ്-യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പുകളും ഉടന്‍ നടക്കാനിരിക്കുകയാണ്. താഴത്തേട്ടില്‍ തെരഞ്ഞെടുപ്പും ജില്ലാ-സംസ്ഥാനതലങ്ങളില്‍ നാമനിര്‍ദേശവും എന്നതാണ് സംസ്ഥാനനേതാക്കള്‍ പാര്‍ട്ടി ദേശീയനേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നത്. ഇക്കാര്യത്തില്‍ അവര്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടുമില്ല. അനുകൂലതീരുമാനം സംസ്ഥാനനേതാക്കള്‍ പ്രതീക്ഷിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞദിവസത്തെ പുന$സംഘടന. എന്നാല്‍, ഇതേച്ചൊല്ലി സംഘടനക്കുള്ളില്‍ കലഹം മൂര്‍ച്ഛിച്ചിരിക്കുകയാണ്.
അര്‍ഹരെ ഒഴിവാക്കി നേതാക്കന്മാര്‍ക്ക് താല്‍പര്യമുള്ളവരെ ജില്ലാ പ്രസിഡന്‍റുമാരാക്കിയെന്നായിരുന്നു പ്രധാന ആക്ഷേപം. ചില ജില്ലകളില്‍ കൂട്ടരാജിയും അരങ്ങേറി. മാത്രമല്ല, എ, ഐ ഗ്രൂപ്പുകള്‍ക്ക് മാത്രമായി ജില്ലാ പ്രസിഡന്‍റ് സ്ഥാനം പങ്കിട്ടുവെന്ന പരാതിയും ഉണ്ടായി.  ഗ്രൂപ്പുകള്‍ക്കുള്ളിലും അസംതൃപ്തി ഉയര്‍ന്നു. മാത്രമല്ല, പുന$സംഘടനക്കുമുമ്പ് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ അഭിപ്രായം തേടാന്‍പോലും ദേശീയനേതൃത്വം തയാറായില്ളെന്നും പരാതി ഉണ്ടായി. പുന$സംഘടനാരീതിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് ദേശീയനേതൃത്വത്തെ അതൃപ്തി അറിയിച്ചെന്നും സൂചനകളുണ്ട്.
സംഘടനയില്‍ വരുത്തിയ ഭാഗിക പുന$സംഘടന ഗുണത്തേക്കാള്‍ ദോഷകരമാകുമെന്ന് തിരിച്ചറിഞ്ഞതോടെ മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിടാന്‍ ദേശീയനേതൃത്വം തയാറാകുകയായിരുന്നു. കോളജ്-യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ സംസ്ഥാനതലത്തില്‍ പോലും പകരം സംവിധാനം ഏര്‍പ്പെടുത്താതെയാണ് പിരിച്ചുവിടല്‍. എന്‍.എസ്.യുവിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഉപയോഗിച്ച് സംഘടനയില്‍ സൗജന്യമായി അംഗത്വം എടുക്കാമെന്നും ദേശീയനേതൃത്വം അറിയിച്ചിട്ടുണ്ട്. അതേസമയം, സംഘടനാതെരഞ്ഞെടുപ്പിന്‍െറ തീയതിയടക്കം പ്രഖ്യാപിച്ചിട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.