റബര്‍ ബോര്‍ഡിലെ സാമ്പത്തിക നിയന്ത്രണം: ധനസഹായ വിതരണവും പുതിയ കൃഷികളും പ്രതിസന്ധിയില്‍

കോട്ടയം: ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ റബര്‍ ബോര്‍ഡില്‍നിന്നുള്ള വിവിധ കര്‍ഷക ധനസഹായങ്ങളുടെ വിതരണം പ്രതിസന്ധിയില്‍. ബോര്‍ഡില്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണത്തില്‍ സംസ്ഥാനത്തെ ലക്ഷക്കണക്കിന് കര്‍ഷകരും ദുരിതത്തിലായി. ആവര്‍ത്തന കൃഷിക്കും പുതുകൃഷിക്കും ഉള്ള സബ്സിഡികളുടെയും റബര്‍ വില 150 രൂപയില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജിലൂടെയുള്ള ആനുകൂല്യങ്ങളുടെ വിതരണവും മുടങ്ങുന്ന സ്ഥിതിയാണിപ്പോള്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകുന്നില്ളെങ്കില്‍ കര്‍ഷകരുടെ നിലവിലെ പല ആനുകൂല്യങ്ങളും ലഭിക്കാത്ത സ്ഥിതി സംജാതമാകുമെന്ന മുന്നറിയിപ്പും റബര്‍ബോര്‍ഡ് വൃത്തങ്ങള്‍ നല്‍കി. ആനുകൂല്യം ലഭ്യമാക്കി കൃഷി ചെയ്തവരും ഇപ്പോള്‍ വെട്ടിലായി. വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളുടെ വിതരണവും നിര്‍ത്തിവെച്ചിട്ടുണ്ട്. റബര്‍ വില ഉയര്‍ത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജിന്‍െറ തുക വിതരണം ആരംഭിച്ചിരിക്കെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടത്. ആദ്യഘട്ടത്തിലെ 300 കോടിയുടെ വിതരണമാണ് ബാങ്ക് മുഖേന ഇപ്പോള്‍ നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇതും നിര്‍ത്തിവെക്കുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.

കേരളത്തിലാണ് ബോര്‍ഡിന്‍െറ ആസ്ഥാനമെങ്കിലും ഇവിടുത്തേക്കാള്‍ കുടതല്‍ കൃഷിയും ആനുകൂല്യങ്ങളും ലഭിക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് വിഹിതമായി അനുവദിക്കുന്ന തുകയുടെ 60-70ശതമാനം വരെയും ചെലവഴിക്കുന്നത് ഈ സംസ്ഥാനങ്ങള്‍ക്കാണ്. സാമ്പത്തിക നിയന്ത്രണം കൊണ്ടുവന്നതോടെ ഇതരസംസ്ഥാനങ്ങളിലെ കൃഷിയും പ്രതിസന്ധിയിലാകുമെന്നും ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച റബര്‍ ഉത്തേജക പാക്കേജില്‍ അംഗങ്ങളാകാന്‍ ഇനിയും സംസ്ഥാനത്തുമാത്രം അഞ്ചുലക്ഷത്തോളം കര്‍ഷകര്‍ ബാക്കിനില്‍ക്കെ പുതിയ അപേക്ഷ സ്വീകരിക്കുന്നതടക്കമുള്ള നടപടികളും ബോര്‍ഡ് നിര്‍ത്തിവെക്കുമെന്നാണ് സൂചന.

പുതിയതും പഴയതുമായ ബില്ലുകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള നടപടികളും നിലവില്‍ താളംതെറ്റിയിട്ടുണ്ട്. ബോര്‍ഡിലെ ഫീല്‍ഡ് ഓഫിസര്‍മാര്‍ മുതല്‍ എല്ലാതലത്തിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഫീല്‍ഡില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നിലച്ചുകഴിഞ്ഞു. ബോര്‍ഡിന്‍െറ നഴ്സറികളുടെ പ്രവര്‍ത്തനവും ഭാഗീകമായി. ഇതോടെ മികച്ചയിനം തൈകളുടെ വിതരണം നിലച്ചതായാണ് റിപ്പോര്‍ട്ട്. നഴ്സറികളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളും താളംതെറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബജറ്റ് വിഹിതം കുറഞ്ഞതോടെയാണ് ബോര്‍ഡില്‍ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞതവണത്തേക്കാള്‍ 24 കോടിയാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ ബജറ്റിലൂടെ വെട്ടിക്കുറച്ചത്. കഴിഞ്ഞ ബജറ്റില്‍ 161.75 കോടി അനുവദിച്ചപ്പോള്‍ ഇത്തവണ തുക 137.75 ആയി കുറച്ചു. മുന്‍ ബജറ്റുകളില്‍ അനുവദിച്ച വിഹിതം ബോര്‍ഡിന്‍െറ വാര്‍ഷിക പദ്ധതികള്‍ക്ക് തികയുമായിരുന്നില്ല. തുക കുറഞ്ഞതോടെ ബോര്‍ഡിന്‍െറ ഗവേഷണ പ്രവര്‍ത്തനങ്ങളും ഭാഗീകമായതാണ് റിപ്പോര്‍ട്ട്. ഒരുകിലോ റബര്‍ ഷീറ്റ് വില്‍ക്കുമ്പോള്‍ കര്‍ഷകരില്‍നിന്ന് സെസ് ഇനത്തില്‍ രണ്ടുരൂപ നിരക്കില്‍ ഈടാക്കുന്ന തുകയില്‍നിന്നാണ് കേന്ദ്രം റബര്‍ ബോര്‍ഡിന് ബജറ്റ് വിഹിതമായി വര്‍ഷംതോറും നല്‍കിയിരുന്നത്. കേന്ദ്രത്തിന്‍െറ പുതിയ നയം റബര്‍ ബോര്‍ഡിനെ തന്നെ ഇല്ലാതാക്കുകയാണ്. ചെയര്‍മാനടക്കം ഉന്നത തസ്തികകളെല്ലാം ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു. ബോര്‍ഡിന്‍െറ പുന$സംഘടന ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്‍െറ പരിഗണനയില്‍ പോലും ഇല്ളെന്നാണ് വിവരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.