മൂന്നാറില്‍ പൊമ്പിള ഒരുമൈയുടെ രാപകല്‍ സമരം

മൂന്നാര്‍: മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ രാപകല്‍ സമരം നടത്തുമെന്ന് പൊമ്പിള ഒരുമൈ നേതാക്കള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സ്ത്രീ തൊഴിലാളികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിനിറങ്ങുന്നത്. ട്രേഡ് യൂണിയനുകള്‍ നടത്തിവരുന്ന സമരത്തോടൊപ്പമായിരിക്കില്ല സമരം ചെയ്യുകയെന്ന് ഇവര്‍ അറിയിച്ചു. തങ്ങളുടെ സമരത്തിന് പിന്തുണ നല്‍കണമെന്നും മടിച്ച് നില്‍ക്കാതെ സമരത്തിനിറങ്ങണമെന്നും മൂന്നാറിലെ സ്ത്രീ തൊഴിലാളികളോട് ഇവര്‍ അഭ്യര്‍ഥിച്ചു.

500 രൂപ മിനിമം കൂലിയെന്ന ആവശ്യത്തില്‍ നിന്ന് പുറകോട്ടില്ല. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടുദിവസം കാത്തിരുന്നത്. മന്ത്രിസഭാ തീരുമാനം വരുന്നതുവരെ കാത്തിരിക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നും പൊമ്പിള ഒരുമൈ നേതാക്കളായ ലിസി, ഗോമതിഎന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൂന്നാറിലെ പോസ്റ്റ് ഓഫിസ് കവലക്ക് മുമ്പിലാണ് ഇവര്‍ ഇപ്പോള്‍ കുത്തിയിരിപ്പുസമരം ആരംഭിച്ചിരിക്കുന്നത്. നൂറോലം സ്ത്രീതൊഴിലാളികളും ഇവരോടൊപ്പമുണ്ട്. എന്നാല്‍ 12 മണിയോടെ കൂടുതല്‍ പേര്‍ സമരരംഗത്തത്തെുമെന്ന് ഇവര്‍ വ്യക്തമാക്കി.

അതേസമയം, കമ്പമേട്ടിലേയും കുമളിയിലേയും ഏലത്തോട്ടങ്ങളില്‍ പണിയെടുക്കാനായി തമിഴ്നാട്ടില്‍ നിന്ന് വന്ന തൊഴിലാളികളെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.  തിങ്കളാഴ്ച മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതോടെ മൂന്നാറിലെ തോട്ടം മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.