കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബത്തിന് കെ.പി.സി.സി 70 ലക്ഷം രൂപ നല്‍കി

ചാവക്കാട്: തിരുവത്രയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് എ.സി. ഹനീഫയുടെ കുടുംബത്തിന് കെ.പി.സി.സി സ്വരൂപിച്ച 70 ലക്ഷം രൂപ പ്രസിഡന്‍റ് വി.എം. സുധീരന്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഇന്നു രാവിലെ ഹനീഫയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളോടൊപ്പം എത്തിയാണ് തുകയുടെ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്.
ഹനീഫയുടെ നാല് മക്കള്‍ക്ക് 12.5 ലക്ഷം വീതവും ഭാര്യക്കും ഉമ്മക്കും 10 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. ഭാര്യയുടേയും ഉമ്മയുടേയും സ്ഥിര നിക്ഷേപ പലിശ എസ്.ബി അക്കൗണ്ടിലേക്ക് മാറ്റി വീട്ടു ചെലവുകള്‍ക്കായി ലഭിക്കും. മക്കളുടെ പേരിലുള്ള സ്ഥിര നിക്ഷേപം പണയപ്പെടുത്തി വായ്പയെടുക്കാനോ 18 വയസിനു മുമ്പ് പിന്‍വലിക്കാനോ കഴിയില്ല. അവര്‍ക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ പലിശ തുക ഉള്‍പ്പെടെ ലഭിക്കും. ഹനീഫയുടെ ഭാര്യയുടേയും ഉമ്മയുടേയും പേരിലുള്ള ബാങ്ക് അക്കൗണ്ടിന്‍െറ നോമിനി മക്കളാണ്.
ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍ കുട്ടി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി. ബലറാം, പത്മജ വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് കെ.പി.സി.സി പ്രസിഡന്‍റ് തുക കൈമാറിയത്. കഴിയാവുന്ന സഹായം ഇനിയും എത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.