കോഴിക്കോട് മഹിളാ മന്ദിരത്തില്‍ ബംഗ്ലാദേശി യുവതിയുടെ ആത്മഹത്യാ ശ്രമം

കോഴിക്കോട്: കോഴിക്കോട് മഹിളാ മന്ദിരത്തില്‍ അന്തേവാസിയായ ബംഗ്ളാദേശി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. എരഞ്ഞിപ്പാലം മുദ്ര അപാര്‍ട്മെന്‍റില്‍ നടന്ന പീഡനക്കേസിലെ  ഇരയായ യുവതിയാണ്  ജീവനൊടുക്കാന്‍ തുനിഞ്ഞത്. ഇത് സംബന്ധിച്ച കേസ് നടക്കാവ് പൊലീസില്‍ നിലവിലുണ്ട്. അവശനിലയിലായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറി വൃത്തിയാക്കാനുപയോഗിക്കുന്ന ലൈസോള്‍ കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കേസ് ഒതുക്കിത്തീര്‍ക്കാര്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്‍്റെ ഭാഗമായി യുവതിയെ ബംഗ്ളാദേശിലേക്ക് തിരികെ കൊണ്ടുപോവാനുള്ള ശ്രമവും ഉണ്ടായി.

എരഞ്ഞിപ്പാലത്തെ അപാര്‍ട്മെന്‍റില്‍ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായാണ് യുവതി നല്‍കിയ പരാതി. 34 കാരിയായ തന്നെ മുംബൈയിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍വെച്ച് പരിചയപ്പെട്ട ഒരു യുവതിയും ഭര്‍ത്താവും എന്തോ നല്‍കി മയക്കിയതിനുശേഷം കോഴിക്കോട് എത്തിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ മെയ് 27ന് അപാര്‍ട്മെന്‍റിലെ അഞ്ചാം നമ്പര്‍ മുറിയില്‍ പൂട്ടിയിട്ടുവെന്നും അന്ന് രാത്രി അഞ്ചുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നും നടക്കാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിറ്റേന്ന് വൈകീട്ട് മുറിയില്‍ നിന്ന് ബഹളം ഉണ്ടാക്കി പുറത്തേക്കോടുകയും ഓടിക്കൂടിയ ചിലര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പരാതിയെ തുടര്‍ന്ന് നാലു പേര്‍ അറസ്റ്റിലായി. യുവതിയെ കൊണ്ട് വന്ന വയനാട് മുട്ടില്‍ സ്വദേശി ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍(44), ഭാര്യ വയനാട് സുഗന്ധഗിരി അംബിക എന്ന സാജിത(35), ഇടപാടുകാരായി എത്തിയ വിരാജ്പേട്ട സ്വദേശി കന്നടിയന്‍ ഹൗസില്‍ സിദ്ദീഖ്(25), മലപ്പുറം കൊണ്ടോട്ടി കെ.പി ഹൗസില്‍ അബ്ദുല്‍ കരീം(47) എന്നിവരെയാണ് നടക്കാവ് സി.ഐ പ്രകാശന്‍ പടന്നയിലും സംഘവും അറസ്റ്റ് ചെയ്തത്. ഇടപാടുകാരായി ഫ്ളാറ്റില്‍ എത്തിയ അഞ്ചുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

ഇതിനിടെ വിവരമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് ബംഗ്ളാദേശില്‍ നിന്ന് കോഴിക്കോട് എത്തി. കേസ് പിന്‍വലിക്കാന്‍ ഇവര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി പറയപ്പെടുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.