ഹിതപരിശോധന: കോണ്‍ഗ്രസ് യൂനിയനുകളില്‍ പോര് ശക്തം

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ ഹിതപരിശോധന പ്രഖ്യാപിച്ചതോടെ ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുന്ന യൂനിയനുകളില്‍ പോര് ശക്തമായി. ഒക്ടോബര്‍  20നാണ് ഹിതപരിശോധന . കോണ്‍ഗ്രസ് പിന്തുണക്കുന്ന അഞ്ച് സംഘടനകളാണ് ഇതിനകം രംഗത്തുവന്നത്. ഇതില്‍ നാലു കൂട്ടര്‍ ഒരുമിച്ച് ഐ.എന്‍.ടി.യു.സിയായി മത്സരിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മറ്റൊരു വിഭാഗം എസ്.ടി.യു അടക്കമുള്ളവയുടെ പിന്തുണയോടെ യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫ്രണ്ട് എന്ന പേരിലാണ് മത്സരിക്കുന്നത്. ഭിന്നത പരിഹരിക്കാനാണ് ഹിത പരിശോധന സര്‍ക്കാര്‍ ഇത്രയും വൈകിച്ചതെങ്കിലും പൂര്‍ണ പരിഹാരമുണ്ടാക്കാനായില്ല.
കമ്പനിയായ ശേഷം നടക്കുന്ന ആദ്യ ഹിതപരിശോധനയാണിത്. ഇക്കുറി 15 ശതമാനം ജീവനക്കാരുടെ പിന്തുണ കിട്ടുന്നവര്‍ക്ക് അംഗീകാരം കിട്ടും. കഴിഞ്ഞ തവണ 20 ശതമാനം ലഭിച്ചവര്‍ക്കാണ് അംഗീകാരം കിട്ടിയത്. അന്ന് സി.ഐ.ടി.യുവിനും എ.ഐ.ടി.യു.സിക്കും മാത്രമേ അംഗീകാരം കിട്ടിയുള്ളൂ. എം.എസ്. റാവുത്തറുടെ നേതൃത്വത്തിലെ ഇലക്ട്രിസിറ്റി എംപ്ളോയീസ് കോണ്‍ഫെഡറേഷന് 16.82 ശതമാനവും കോസലരാമദാസിന്‍െറയും തമ്പാനൂര്‍ രവിയുടെയും നേതൃത്വത്തിലെ യൂനിയനുകള്‍ ചേര്‍ന്ന് മത്സരിപ്പിച്ചപ്പോള്‍ 12 ശതമാനവും വോട്ട്  ലഭിച്ചു.
സജീവ് ജനാര്‍ദനന്‍ ജനറല്‍ സെക്രട്ടറിയും തമ്പാനൂര്‍ രവി പ്രസിഡന്‍റുമായ യൂനിയന്‍ കോടതിയെ സമീപിക്കുകയും മത്സരിക്കാന്‍  അനുമതി നേടുകയും ചെയ്തു. ഇതോടെ ഐ.എന്‍.ടി.യു.സി പ്രസിഡന്‍റിന്‍െറ പേരില്‍ നാലോളം  ഗ്രൂപ്പുകള്‍ ഒരുമിച്ച് മത്സരിക്കുന്നതിന് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍തന്നെ വ്യവസ്ഥാ നിലപാടുകള്‍ പുലര്‍ത്തുന്ന ഗ്രൂപ്പുകളുമുണ്ട്. നേരത്തേ ഒരു സംഘടനയുടെ രജിസ്ട്രേഷന്‍ നമ്പറില്‍ നാല് സംഘടനകള്‍ വരണാധികാരിയായ എറണാകുളം അഡീഷനല്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് എ ഫോറം നല്‍കിയിരുന്നു. ഇതു മടക്കി നല്‍കി നിയമപ്രകാരം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഐ.എന്‍.ടി.യു.സി പ്രസിഡന്‍റ് അംഗീകരിക്കുന്ന യൂനിയനെ പിന്തുണക്കുമെന്ന നിലപാട് കെ.പി.സി.സി പ്രസിഡന്‍റും സ്വീകരിച്ചിട്ടുണ്ട്. അതേസമയം, സിബിക്കുട്ടി ഫ്രാന്‍സിസിന്‍െറ നേതൃത്വത്തിലെ കോണ്‍ഫെഡറേഷന്‍, സി.എസ്. രാമചന്ദ്രന്‍െറ ഗ്രൂപ്, ശരത്ചന്ദ്രപ്രസാദിന്‍െറ ഗ്രൂപ്, എസ്.ടി.യു എന്നിവര്‍ ചേര്‍ന്നാണ് എംപ്ളോയീസ് ഫ്രണ്ട് എന്ന പേരില്‍ മുന്നോട്ടുപോകുന്നത്. കോണ്‍ഗ്രസില്‍നിന്നുതന്നെ രണ്ട് ഗ്രൂപ്പുകള്‍ മത്സരത്തിനുണ്ടാകുമെന്ന് ഉറപ്പായി. ഒരു സ്ഥാപനത്തില്‍ ഐ.എന്‍.ടി.യു.സിയുടെ ഒരു യൂനിയന്‍ എന്ന നിലപാട് നേതൃത്വം കൈക്കൊണ്ടെങ്കിലും വിജയിച്ചില്ല. ഇതിന് സമിതിയെ പ്രഖ്യാപിച്ചെങ്കിലും പ്രായോഗികമായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.