ഹജ്ജ് വളന്‍റിയര്‍ വിസ തട്ടിപ്പ്: പ്രതികളുമായി തെളിവെടുത്തു

മുക്കം: ഹജ്ജ് സീസണില്‍ ശുചീകരണപ്രവൃത്തിക്ക് കൊണ്ടുപോകാമെന്ന വാഗ്ദാനം നല്‍കി പാസ്പോര്‍ട്ടും പണവും അപഹരിച്ച് നിരവധി പേരെ കബളിപ്പിച്ച് മുങ്ങിയ കേസിലെ പ്രതികളെ തെളിവെടുപ്പിന് മുക്കത്ത് കൊണ്ടുവന്നു. മുഖ്യ പ്രതി  ജാബിറിനെയും കൂട്ടാളിയായി പ്രവര്‍ത്തിച്ച ഇയാളുടെ പിതാവ് അഹമ്മദ്കുട്ടി എന്ന ബാവയെയും സുഹൃത്ത് മന്‍സൂറിനെയുമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.  നേരത്തേ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ജാബിറിന്‍െറ പിതാവിന്‍െറ ഉള്‍പ്പെടെ മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. താമരശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാറിന്‍െറ നേതൃത്വത്തില്‍ കൊടുവള്ളി സി.ഐ എം. പ്രേംജിത്ത്, താമരശ്ശേരി സി.ഐ സുശീര്‍, മുക്കം എസ്.ഐ  രാജേഷ്, കൊടുവള്ളി എസ്.ഐ സജീവ് ബാലന്‍ എന്നിവരടങ്ങുന്ന കനത്ത പൊലീസ് സന്നാഹത്തോടെ കൈയില്‍ വിലങ്ങിട്ടാണ് പ്രതികളെ മുക്കത്തത്തെിച്ചത്.  ഞായറാഴ്ച രാവിലെ 11.30ഓടെ മുക്കം ഓര്‍ഫനേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന അല്‍തമീമി ട്രാവല്‍സിലും തുടര്‍ന്ന് ജാബിറിന്‍െറ മുത്തേരിയിലെ പുത്തന്‍വീട്ടിലും തെളിവെടുപ്പ് നടത്തി.
വീട്ടിലെ തെളിവെടുപ്പിനുശേഷം താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയി. അതേസമയം, ജാബിറും കൂട്ടാളിയും ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ ഉള്‍പ്പെടെ മൂന്ന് കാറുകള്‍ പൊലീസ് പിടിച്ചെടുത്തു.
ഡസ്റ്റര്‍, വെര്‍ണ, ആള്‍ട്ടോ എന്നീ കാറുകളാണ് കസ്റ്റഡിയിലുള്ളത്.പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന. എന്നാല്‍, ഈ കേസില്‍ താന്‍ നിരപരാധിയാണെന്നും മലപ്പുറം സ്വദേശിയായ മറ്റൊരാള്‍ തന്നെ കുടുക്കുകയായിരുന്നെന്നും മുഖ്യ പ്രതി ജാബിര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ കുന്ദമംഗലം മജിസ്ട്രേറ്റ്  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.