സിവില്‍ സപൈ്ളസില്‍ 163 പുതിയ തസ്തികകള്‍; പാഴാകുന്നത് കോടികള്‍

മലപ്പുറം: സംസ്ഥാനത്ത് പുതുതായി സ്ഥാപിക്കുന്ന 12 താലൂക്ക് സപൈ്ള ഓഫിസുകളില്‍ അധികമായി സൃഷ്ടിച്ച തസ്തികകള്‍ വഴി വര്‍ഷം മൂന്നര കോടിയോളം രൂപ സര്‍ക്കാറിന് നഷ്ടമാകും.
പുനര്‍വിന്യാസത്തിലൂടെ തന്നെ സുഗമമായ പ്രവര്‍ത്തനം സാധ്യമാകുന്ന സപൈ്ള ഓഫിസുകള്‍ക്കായാണ് 163 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്ഥാനക്കയറ്റം വഴിയും പുതിയ നിയമനത്തിലൂടെയും നികത്താന്‍ ഉദ്ദേശിക്കുന്ന ഈ തസ്തികകളിലൂടെ കോടികള്‍ പലരുടെയും കൈകളിലത്തെുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വിദ്യാഭ്യാസ വകുപ്പിലെയും മറ്റും പല നിയമനങ്ങളും സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി തിരസ്കരിക്കുന്ന ധനവകുപ്പ് പരിശോധനയൊന്നും നടത്താതെയാണ് ഈ തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയത്. കാട്ടാക്കട, വര്‍ക്കല, പുനലൂര്‍, കോന്നി, ഇടുക്കി, ചാലക്കുടി, കൊണ്ടോട്ടി, താമരശ്ശേരി, ഇരിട്ടി, പട്ടാമ്പി, വെള്ളരിക്കുണ്ട്, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പുതിയ താലൂക്ക് സപൈ്ള ഓഫിസുകള്‍ രൂപവത്കരിച്ചത്.
പ്രവര്‍ത്തനത്തിനായി 201 തസ്തികകള്‍ ആവശ്യമായി വരുമെന്നാണ് പൊതുവിതരണ ഡയറക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഇതില്‍ 38 തസ്തികകള്‍ പുനര്‍വിന്യാസം വഴിയും ബാക്കി 163 തസ്തികകള്‍ പുതിയ നിയമനത്തിലൂടെയും നികത്തേണ്ടിവരും. ഇതിലൂടെ പ്രതിവര്‍ഷം ഏഴുകോടി രൂപ അധികബാധ്യതയുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതുപ്രകാരം 12 പുതിയ താലൂക്ക് സപൈ്ള ഓഫിസുകളിലേക്ക് നിലവിലെ താലൂക്ക് സപൈ്ള ഓഫിസുകളില്‍നിന്ന് പുനര്‍വിന്യാസത്തിലൂടെ നാല് അസി. താലൂക്ക് സപൈ്ള ഓഫിസര്‍മാരെയും (എ.ടി.എസ്.ഒ) 29 റേഷനിങ് ഇന്‍സ്പെക്ടര്‍മാരെയും (ആര്‍.ഐ) മൂന്ന് സീനിയര്‍ ക്ളര്‍ക്കുമാരെയും രണ്ട് ക്ളര്‍ക്കുമാരെയും നിയമിക്കാമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
അതേസമയം, 12 താലൂക്ക് സപൈ്ള ഓഫിസര്‍ (ടി.എസ്.ഒ), എട്ട് എ.ടി.എസ്.ഒ, 15 ആര്‍.ഐ, 33 സീനിയര്‍ ക്ളര്‍ക്ക്, 34 ക്ളര്‍ക്ക്, 13 ടൈപ്പിസ്റ്റ്, 24 ഓഫിസ് അറ്റന്‍ഡന്‍റ് (ഒ.എ), 12 ഡ്രൈവര്‍, 12 പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികകളില്‍ പുതിയ നിയമനം നടത്താനാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. നിലവിലെ താലൂക്ക് സപൈ്ള ഓഫിസുകള്‍ വിഭജിച്ചാണ് പുതിയ ഓഫിസുകള്‍ സ്ഥാപിക്കുന്നത്. ഇവിടങ്ങളില്‍ വര്‍ഷങ്ങളായി തുടരുന്ന സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുതന്നെ പുതുതായി രൂപവത്കരിച്ച താലൂക്കുകളുടെയടക്കം ജോലികള്‍ നിര്‍വഹിച്ചുപോരുന്നുണ്ട്.
കമ്പ്യൂട്ടര്‍വത്കരണം കൂടിയായതോടെ നിലവിലെ ക്ളര്‍ക്കുമാരുടെ ജോലിഭാരം പകുതിയായി കുറയുകയും ചെയ്തു. നിലവില്‍ 50 റേഷന്‍ കടകള്‍ക്ക് ഒരു റേഷനിങ് ഇന്‍സ്പെക്ടറാണുള്ളത്. 300 റേഷന്‍ കാര്‍ഡെങ്കിലും ഒരു ആര്‍.ഐക്ക് കീഴിലുണ്ടാകും. എന്നാല്‍, പുതുതായി നിയമനം നടത്തുന്ന ചില ഓഫിസുകളിലെ ആര്‍.ഐയുടെ പരിധിയില്‍ 150 റേഷന്‍ കാര്‍ഡ് പോലുമില്ളെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പുതിയ ഓഫിസുകളിലൊന്നും മൂന്നില്‍ കൂടുതല്‍ ആര്‍.ഐമാരുടെ ആവശ്യമില്ളെന്നിരിക്കെ താമരശ്ശേരിയില്‍ ആറും ചാലക്കുടിയില്‍ അഞ്ചും കാട്ടാക്കട, ഇടുക്കി, ഇരിട്ടി, പട്ടാമ്പി എന്നിവിടങ്ങളില്‍ നാലുവീതവും തസ്തികകളാണ് സൃഷ്ടിച്ചിരിക്കുന്നത്. എ.ടി.എസ്.ഒമാരുടെ കാര്യവും വ്യത്യസ്തമല്ല. പുതിയ താലൂക്ക് സപൈ്ള ഓഫിസുകള്‍ക്ക് കീഴിലെ റേഷന്‍ കടകളുടെ എണ്ണത്തിനനുസരിച്ചല്ല തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് വ്യക്തം.
ഗ്രാമപഞ്ചായത്തുകളിലടക്കം പല സര്‍ക്കാര്‍ ഓഫിസുകളിലും ഡ്രൈവര്‍മാരെയും സ്വീപ്പര്‍മാരെയും ദിവസക്കൂലിക്ക് നിശ്ചയിക്കുമ്പോഴാണ് പുതിയ സപൈ്ള ഓഫിസുകളില്‍ സ്ഥിരം നിയമനത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാധാരണ നിശ്ചിത വിസ്തീര്‍ണമുള്ള സ്വന്തം കെട്ടിടങ്ങളാണെങ്കിലാണ് സ്വീപ്പര്‍മാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാറുള്ളത്. എന്നാല്‍, പുതിയ ഓഫിസുകളില്‍ ഈ മാനദണ്ഡങ്ങളും ലംഘിച്ചാണ് തസ്തികകള്‍ നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.