തിരുവനന്തപുരം: മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ ക്രമവിരുദ്ധ ഇടപാടുകള്‍ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ പരാതി അട്ടിമറിക്കാന്‍ നീക്കം. തദ്ദേശതെരഞ്ഞെടുപ്പ് കഴിയുംവരെ നടപടിക്രമങ്ങള്‍ മരവിപ്പിച്ച് കേസ് ഒതുക്കാനാണ് ശ്രമം. മന്ത്രിസഭയിലെ പ്രമുഖന്‍െറ സുഹൃത്തും വെള്ളാപ്പള്ളിയുടെ വിശ്വസ്തനുമാണ് ചരടുവലിക്ക് പിന്നിലെന്നാണ് ആരോപണം.
സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍െറ ഒത്താശയോടെ നടന്ന കോടികളുടെ തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 13നാണ് വി.എസ് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി അന്നേ ദിവസംതന്നെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ വഴി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന് കൈമാറി. ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിക്കുന്ന പരാതി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കൈമാറേണ്ടിയിരുന്നത്. പിന്നാക്ക വികസന കോര്‍പറേഷന്‍െറ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സിനും കൈമാറാമായിരുന്നു. എന്നാല്‍, അതുണ്ടായില്ളെന്ന് മാത്രമല്ല പരാതി തനിക്ക് ലഭ്യമായില്ളെന്ന് സെന്‍കുമാര്‍ ഒക്ടോബര്‍ 19ന് മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് ആറു ദിവസമായിട്ടും ലഭിച്ചില്ളേയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹം തയാറായില്ല. പരാതി ലഭ്യമാകുന്ന മുറക്ക് പരിശോധിച്ച് ഉചിതമായ നടപടി കൈക്കൊള്ളുമെന്നായിരുന്നു പ്രതികരണം. ഇതു ബോധപൂര്‍വമെന്നാണ് ആഭ്യന്തരവകുപ്പില്‍നിന്ന് ലഭിക്കുന്ന വിവരം. വി.എസിന്‍െറ പരാതിയിന്മേല്‍ ധിറുതിപിടിച്ച് നടപടികള്‍ കൈക്കൊള്ളേണ്ടെന്ന് ആഭ്യന്തരവകുപ്പ് ഉന്നതന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്രെ.
വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ പ്രമുഖന്‍ ആഭ്യന്തരമന്ത്രിയുടെ അടുപ്പക്കാരനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലക്ക് ജയിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കിയത് ഇദ്ദേഹമാണ്. വെള്ളാപ്പള്ളിക്ക് ദോഷകരമായി ഒന്നും സംഭവിക്കരുതെന്ന് ഇദ്ദേഹം ചെന്നിത്തലയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കഴിയും വരെ നടപടിക്രമങ്ങള്‍ മന്ദഗതിയിലാക്കാന്‍ ചരടുവലി നടക്കുന്നത്. വെള്ളാപ്പള്ളിക്കെതിരായ പരാതി പരിശോധിച്ചുവരുകയാണെന്ന് മാത്രമാണ് പൊലീസ് ആസ്ഥാനത്തുനിന്ന് നല്‍കുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.