പുരുഷാരം നിറഞ്ഞു; രഥങ്ങള്‍ സംഗമിച്ചു


പാലക്കാട്: പുരുഷാരത്തെ സാക്ഷിനിര്‍ത്തി കല്‍പ്പാത്തിയിലെ തേരുമുട്ടിയില്‍ രഥങ്ങള്‍ സംഗമിച്ചു. തമിഴ്മാസമായ ഐപ്പശിയുടെ അവസാന വാരത്തില്‍ ഒരിക്കല്‍ കൂടി കല്‍പ്പാത്തി അഗ്രഹാരം ഭക്തി നിര്‍വൃതിയില്‍ അലിഞ്ഞു. മൂന്ന് ദിവസം തമിഴ് ബ്രാഹ്മണ ഗ്രാമങ്ങളില്‍ പ്രയാണം നടത്തിയ ദേവ രഥങ്ങളുടെ സംഗമത്തോടെ ഒരു തേരിന്‍െറ കൂടി ആഘോഷത്തിന് സമാപനമായി. ഇനി കൊടിയിറക്കുവരെ ക്ഷേത്ര ചടങ്ങുകളാണുള്ളത്.
കുണ്ടമ്പലമെന്നറിയപ്പെടുന്ന വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പതിവ് തേരുമുട്ടിയില്‍ തിങ്കളാഴ്ച സന്ധ്യക്ക് രഥങ്ങള്‍ സംഗമിക്കുന്നത് കാണാന്‍ ഉച്ച മുതല്‍ തന്നെ കല്‍പ്പാത്തിയിലേക്ക് ജനമൊഴുകി.
സന്ധ്യക്ക് ആരംഭിച്ച സംഗമം ഏറെ നേരം കഴിഞ്ഞാണ് പിരിഞ്ഞുപോയത്. വിശ്വനാഥ ക്ഷേത്രത്തിലെ പ്രധാന രഥത്തിന് പുറമെ ഗണപതി, സുബ്രഹ്മണ്യന്‍ എന്നിവരുടെ രഥങ്ങള്‍ വൈകീട്ട് അച്ചന്‍പടിയില്‍നിന്നാണ് പ്രയാണം ആരംഭിച്ചത്. ചാത്തപുരംഗ്രാമം ചുറ്റിയ ഈ രഥങ്ങള്‍ പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തിന് സമീപമായി നിലയുറപ്പിച്ചു.
മന്തക്കര ഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള രഥവും ലക്ഷ്മി നാരായണ പെരുമാള്‍ രഥവും അഗ്രഹാരങ്ങളില്‍ പ്രയാണം നടത്തി എത്തിയതോടെയാണ് സംഗമത്തിന് തുടക്കമായത്. പഴയ കല്‍പ്പാത്തി, ചാത്തപുരം ക്ഷേത്രങ്ങളിലെ രഥാരോഹണവും ഇന്നലെയായിരുന്നു. ഉച്ച മുതല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.