മന്ത്രി ശിവകുമാറിനെതിരായ പരാമര്‍ശം; ഡി.സി.സിയില്‍ രൂക്ഷവിമര്‍ശം

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തില്‍ മന്ത്രി വി.എസ്. ശിവകുമാറിനും തിരുവനന്തപുരം ഡി.സി.സിക്കുമെതിരെ കടുത്തവിമര്‍ശം നടത്തിയ സെക്രട്ടറി മണക്കാട് സുരേഷിനെതിരെ ഡി.സി.സി യോഗത്തില്‍ രൂക്ഷവിമര്‍ശം. പുറത്താക്കല്‍ ആവശ്യപ്പെട്ട് സുരേഷിനെതിരെ പ്രമേയം പാസാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഒടുവില്‍ യോഗത്തിന്‍െറ പൊതുവികാരം കെ.പി.സി.സിയെ അറിയിച്ച് നടപടി ആവശ്യപ്പെടാന്‍ ഐകകണ്ഠ്യേന തീരുമാനിച്ചു.
 ഗ്രൂപ് വ്യത്യാസമില്ലാതെ നേതാക്കള്‍ ഒന്നടങ്കം സുരേഷിനെതിരെ രംഗത്തുവരികയായിരുന്നു. 2010ലെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിട്ടും സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പോയി. അന്നില്ലാത്ത വികാരം അദ്ദേഹം ഇപ്പോള്‍ പ്രകടിപ്പിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ട്.
മണക്കാട്, കുര്യാത്തി വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. സ്ഥാനാര്‍ഥികളെ നിശ്ചയിച്ച ഏഴംഗ കമ്മിറ്റിയില്‍ രണ്ടാള്‍ക്കെതിരെ മാത്രമാണ് ആരോപണം ഉന്നയിച്ചത്. ഇത് മന്ത്രിയെ അടുത്തതവണ പരാജയപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണ്. ഡി.സി.സിയെ ഒന്നടങ്കമാണ് സുരേഷ് ആക്ഷേപിച്ചത്. കെ.പി.സി.സിയില്‍ ആരോപണം ഉന്നയിച്ചശേഷം അത് മാധ്യമ വാര്‍ത്തയാക്കുകയും ചെയ്തു.
ഏകപക്ഷീയമായി സ്ഥാനാര്‍ഥിനിര്‍ണയമെന്ന ആരോപണം തെറ്റാണ്. അഞ്ച് ശതമാനം സീറ്റുകളില്‍ മാത്രമാണ് വാര്‍ഡ് കമ്മിറ്റികളുടെ നിര്‍ദേശം മറികടന്ന് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പാളിച്ച മൂലമാണെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ളെന്നും നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. ബ്ളോക് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ഡി.സി.സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവ ലഭ്യമായശേഷം തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചചെയ്യാന്‍ വീണ്ടും യോഗംചേരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.