സോണിയയുടെ ചര്‍ച്ച: മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗെസ്റ്റ് ഹൗസില്‍ പ്രവേശം നിഷേധിച്ചു

കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ യു.ഡി.എഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ച നടന്ന നാട്ടകം ഗെസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശം നിഷേധിച്ചത് വിവാദമായി. ഇതേതുടര്‍ന്ന് മണിക്കൂറുകളോളം റോഡില്‍ കുത്തിയിരിക്കേണ്ട അവസ്ഥയിലായിരുന്നു പത്രപ്രവര്‍ത്തകര്‍. സോണിയഗാന്ധി ഗെസ്റ്റ്ഹൗസില്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പുതന്നെ മാധ്യമ പ്രവര്‍ത്തകരെ അവിടെ എത്തിച്ചെങ്കിലും അകത്തേക്ക് പ്രവേശിപ്പിക്കരുതെന്നായിരുന്നു മുകളില്‍നിന്നുള്ള നിര്‍ദേശം. എന്നാല്‍, ആരാണ് നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും തയാറായില്ല. ഗെസ്റ്റ് ഹൗസില്‍ പ്രവേശിക്കാനുള്ള പാസ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പ്രവേശം നിഷേധിക്കുകയായിരുന്നു. ഇതോടെ അകത്തെ ചിത്രങ്ങള്‍ പോലും എടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായില്ല. പ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ടെങ്കിലും അദ്ദേഹവും നിസ്സഹായവസ്ഥ വെളിപ്പെടുത്തി ഒഴിഞ്ഞുമാറി.
കോട്ടയം കലക്ടറും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും വിഷയത്തില്‍ ഇടപെടാന്‍ തയാറായില്ല. മാധ്യമ പ്രവര്‍ത്തകരുടെ ദയനീയാവസ്ഥ നേരില്‍കണ്ട കോട്ടയം എസ്.പി വിഷയത്തില്‍ ഇടപെട്ടെങ്കിലും എസ്.പി.ജി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പി.ആര്‍.ഡി ഫോട്ടോഗ്രാഫറെ മാത്രം അകത്ത് പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കി. രാവിലെ 11 മണിയോടെ ഗെസ്റ്റ് ഹൗസില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരികെപ്പോകുന്നതുവരെ റോഡില്‍ കഴിയേണ്ടിവന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.