കൽപറ്റ: വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. ജോണിന്‍റെ മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ ജോണിന്‍റെ കുടുംബം രംഗത്ത്. കെ.പി.സി.സിയുടെ അച്ചടക്ക നടപടി താഴേക്കിടയിൽ ഉള്ളവർക്കെതിരെ മാത്രമെന്ന് ജോണിന്‍റെ മകൻ വർഗീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പിൽ പരാമർശമുള്ള വയനാട് ഡി.സി.സി പ്രസിഡന്‍റ് കെ.എൽ പൗലോസിനെതിരെ നടപടി സ്വീകരിച്ചില്ല. ആരോപണ വിധേയനായ പൗലോസിനെ പുറത്താക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് കെ.പി.സി.സി അച്ചടക്ക നടപടി സ്വീകരിച്ചത്. ഡി.സി.സി സെക്രട്ടറി സില്‍വി തോമസ്, അഡ്വ. ജോസ് കുമ്പക്കല്‍, ലേഖാ രാജീവന്‍, പി.വി. ജോസ്, പി.വി. രാജന്‍ മാസ്റ്റര്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് പി.വി. ജോണിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ കെ.പി.സി.സി അസംതൃപ്തി രേഖപ്പെടുത്തി. കൂടാതെ, ഡി.സി.സി മുന്‍ പ്രസിഡന്‍റും കെ.പി.സി.സി നിര്‍വാഹകസമിതി അംഗവുമായ പി.വി. ബാലചന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി കെ.കെ. എബ്രഹാം, നിര്‍വാഹകസമിതി അംഗം അഡ്വ. എന്‍.കെ. വര്‍ഗീസ് എന്നിവരുടെ നടപടിയില്‍ അസന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.