തിരുവനന്തപുരം: വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. ജോണിന്‍െറ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി. ഡി.സി.സി സെക്രട്ടറി സില്‍വി തോമസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് പി.വി. ജോണിന്‍െറ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ കെ.പി.സി.സിക്കുള്ള അസംതൃപ്തി അറിയിച്ചു.
ഡി.സി.സി മുന്‍ പ്രസിഡന്‍റും കെ.പി.സി.സി നിര്‍വാഹകസമിതി അംഗവുമായ പി.വി. ബാലചന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി കെ.കെ. എബ്രഹാം, നിര്‍വാഹകസമിതി അംഗം അഡ്വ. എന്‍.കെ. വര്‍ഗീസ് എന്നിവരുടെ നടപടിയില്‍ അസന്തുഷ്ടി രേഖപ്പെടുത്തി. അഡ്വ. ജോസ് കുമ്പക്കല്‍, ലേഖാ രാജീവന്‍, പി.വി. ജോസ്, പി.വി. രാജന്‍ മാസ്റ്റര്‍ എന്നിവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. അന്വേഷണ സമിതി ഈമാസം 17ന് വി.എം. സുധീരന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നടപടിയില്‍ അതൃപ്തി –ജോണിന്‍െറ മകന്‍
തന്‍െറ പിതാവിന്‍െറ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെ.പി.സി.സി എടുത്ത ശിക്ഷാനടപടിയില്‍ അതൃപ്തിയുണ്ടെന്ന് ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി സെക്രട്ടറി പി.വി. ജോണിന്‍െറ മകന്‍ വര്‍ഗീസ് ജോണ്‍. കെ.പി.സി.സി നടപടിയെക്കുറിച്ച് അന്വേഷിച്ച ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാച്ചന്‍െറ ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ ആളുകളുടെ പേരിലും നടപടിയെടുക്കുന്നതുവരെ തങ്ങളുടെ അതൃപ്തി നിലനില്‍ക്കുമെന്നും വര്‍ഗീസ് ജോണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.