എയ്ഡ്സ് 2030 ഓടെ തുടച്ചുനീക്കാമെന്ന് ഡബ്ല്യൂ.എച്ച്.ഒ

ജനീവ: മാനവരാശിയെ ഭീതിയിലാഴ്ത്തിയ എയ്ഡ്സിനെ 2030ഓടെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനാവുമെന്ന് ലോകാരോഗ്യ സംഘടന. 2004ല്‍ 20 ലക്ഷം എയ്ഡ്സ് രോഗികളുണ്ടായിരുന്നത് ഒരു പതിറ്റാണ്ടിനിടെ 42 ശതമാനം കുറഞ്ഞ് 12 ലക്ഷമായിട്ടുണ്ട്. 2020ഓടെ രോഗബാധിതരുടെ എണ്ണം 75 ശതമാനമായി കുറയും. 2000ത്തിന് ശേഷം എയ്ഡ്സിനെതിരായ പോരാട്ടം വേഗത്തിലായെന്നും ഇതേ നില തുടര്‍ന്നാല്‍ 2030ഓടെ എയ്ഡ്സ് ഭീഷണിയില്‍നിന്ന് ലോകം മുക്തമാകാമെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എയ്ഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വന്‍തോതില്‍ കുറവുണ്ടായിട്ടുണ്ട്. പുതിയ നൂറ്റാണ്ടിന്‍െറ ആദ്യ 15 വര്‍ഷത്തിനിടെ 78 ലക്ഷത്തോളം പേരെ രോഗബാധയില്‍നിന്ന് രക്ഷിക്കാനായിട്ടുണ്ട്. പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. പ്രതിവിധിയായി പ്രചാരത്തിലുള്ള ആന്‍റിറിട്രോവൈറല്‍ ചികിത്സ (എ.ആര്‍.ടി) 1.6 കോടി പേര്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം നിലവില്‍ 1.1 കോടി പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നുണ്ട്. 15 വര്‍ഷം മുമ്പ് 11,000 പേര്‍ക്ക് മാത്രം ലഭിച്ചിരുന്നിടത്താണ് ചികിത്സയിലെ വിപ്ളവകരമായ ഈ മുന്നേറ്റം.
ജീവിത നിലവാരം പിന്നോട്ടുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗികള്‍ ഇപ്പോഴും കൂടുതല്‍. കിഴക്കന്‍-ദക്ഷിണാഫ്രിക്ക മേഖലകളില്‍ പുരുഷന്മാരുടെ ചേലാകര്‍മം  രോഗസാധ്യത പകുതിയിലേറെ കുറവ് വരുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. കണക്കുകള്‍ ആശാവഹമാണെങ്കിലും മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. രോഗം പിടിപെട്ടാല്‍ ചികിത്സിച്ച് ഭേദമാക്കാനുള്ള കൃത്യമായ മരുന്ന് ഇനിയും കണ്ടത്തൊന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ലോക എയ്ഡ്സ് ദിനത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ഇതിനുള്ള തുടക്കമാണ്. എത്രയുംവേഗത്തില്‍ ശരീരത്തില്‍ പ്രവേശിച്ച എച്ച്.ഐ.വിയെ കണ്ടത്തൊനുള്ള പരിശോധനാ രീതികള്‍ കണ്ടുപിടിക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുക എന്നിവയാണ് അതില്‍ പ്രധാനം. മുന്‍കരുതല്‍ മരുന്നുകളുടെ ഉപയോഗവും രോഗബാധിതരുടെ എണ്ണം കുറക്കാന്‍ സഹായിച്ചു.
ആഫ്രിക്കയിലെ എയ്ഡ്സ്, ലൈംഗിക രോഗങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിനായി അന്താരാഷ്ട്ര സമ്മേളനം നവംബര്‍ 29ന് സിംബാബ്വെയില്‍ തുടങ്ങിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.