നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ബുധനാഴ്ച ആരംഭിക്കുന്ന ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കം പൂര്‍ത്തിയായി. നാളെ രാവിലെ എട്ടിന് ക്യാമ്പിന്‍െറ ഉദ്ഘാടനം പാണക്കാട് ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ഉച്ചക്ക് 1.45 നാണ് ആദ്യവിമാനം പുറപ്പെടുക. ഇതിന്‍െറ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. കേരളത്തില്‍നിന്ന് 6032 പേരും ലക്ഷദ്വീപില്‍നിന്ന് 280 പേരും മാഹിയില്‍നിന്ന് 48 പേരുമാണ് നെടുമ്പാശ്ശേരി വഴി പുറപ്പെടുക. 17 വരെ എല്ലാ ദിവസവും ഉച്ചക്ക് 1.45 നാണ് വിമാനം. ഇതിന് പുറമേ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ വൈകുന്നേരം ഓരോ വിമാനവും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ഹജ്ജിന് പുറപ്പെടുന്നവര്‍ തലേദിവസം വൈകുന്നേരം നാലിനും ആറിനും ഇടയില്‍ ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഓരോ വിമാനത്തിലും ഓരോ ഹജ്ജ് വളന്‍റിയറെ വീതം ഹജ്ജ് കമ്മിറ്റി അയക്കുന്നുണ്ട്. വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ഗേറ്റ് ഹജ്ജുമായി ബന്ധപ്പെട്ട് ഒഴിച്ചിട്ടുണ്ട്. ക്യാമ്പില്‍ തന്നെ ലഗേജ്, പാസ്പോര്‍ട്ട് എന്നിവ കൈകാര്യം ചെയ്യും. യാത്ര പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഹാജിമാരെ ക്യാമ്പില്‍നിന്ന് വിമാനത്താവളത്തിലത്തെിക്കും.
ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുറന്നു
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആലുവ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിലേക്കത്തെുന്ന തീര്‍ഥാടകരെ സഹായിക്കാനാണ് ഹെല്‍പ് ഡെസ്ക് കൂടിയായ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഹാജിമാര്‍ക്ക് വിമാനത്താവളത്തില്‍ എത്താന്‍ വാഹനങ്ങളും ഏര്‍പ്പാടാക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ കൗണ്ടറിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. വിമാനത്താവളത്തിന് സമീപത്തും പ്രത്യേക ഹെല്‍പ്ഡെസ്ക് തുറക്കും. ഹജ്ജ് ക്യാമ്പില്‍ ഹാജിമാര്‍ക്കായി പ്രത്യേക കാന്‍റീന്‍,ടോയ്ലെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.