തിരുവനന്തപുരം: ശ്രീകാര്യം എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു. ഏഴാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കണ്ണൂര്‍ മണ്ണാട് കല്യാശ്ശേരി കൊള്ളിയില്‍ വീട്ടില്‍ ബൈജുവിനെയാണ്(21) ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി സെപ്റ്റംബര്‍ നാലുവരെ റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ തെളിവെടുപ്പിന് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ, സെപ്റ്റംബര്‍ ഒന്നിന് പരിഗണിക്കും. നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ബോധപൂര്‍വമല്ല അപകടമുണ്ടാക്കിയതെന്ന് പറഞ്ഞ് ബൈജു കോടതിമുറിയില്‍ വിങ്ങിപ്പൊട്ടി. കേസില്‍ ആകെ 12 പ്രതികളാണുള്ളത്. ബൈജുവിന് പുറമെ നാലാം വര്‍ഷം വിദ്യാര്‍ഥികളായ അഫ്സാന്‍ അലി, ബിപിന്‍ ഡേവിഡ്, റുഷൈദ്, ബാസിം ബഷീര്‍, മിഥുന്‍ ഗോവിന്ദ്, ഇര്‍ഷാദ് മുഹമ്മദ്, രോഹിത്ത് പത്മകുമാര്‍ എന്നിവരെ രണ്ടുമുതല്‍ എട്ടുവരെ പ്രതികളാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരെല്ലാം ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.