കൊച്ചിയില്‍ നിന്ന് ഒരു ഹൃദയം കൂടി ചെന്നൈയിലേക്ക്

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ഏഴാം ക്ളാസ് വിദ്യാര്‍ഥി ആദിത്യ പോള്‍സണിന്‍െറ ഹൃദയം ചെന്നൈയിലേക്ക്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ ശസ്ത്രക്രിയയില്‍ വേര്‍പെടുത്തിയ ഹൃദയം വിമാന മാര്‍ഗം ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

ആദിത്യയുടെ കരളും വൃക്കകളും കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കണ്ണ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ ഐ ബാങ്കിനും കൈമാറും. വൈകിട്ട് 6.30ഓടെ പ്രത്യേക ആംബുലന്‍സില്‍ റോഡ് മാര്‍ഗം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ഹൃദയം പ്രത്യേക വിമാനത്തിലാണ് ചെന്നൈയിലേക്ക് കൊണ്ടു പോയത്.

ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ ആദിത്യ പോള്‍സണിന് കാറപകടത്തിലാണ് ഗുരുതര പരിക്കേറ്റത്. തൃശൂരിലെ കുമുഡിയില്‍ ആദിത്യയും പിതാവും സഞ്ചരിച്ച കാര്‍ സ്കൂള്‍ ബസിലിടിച്ചായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ആദിത്യയുടെ പിതാവ് ഐ.സി.യുവില്‍ ചികിത്സയിലാണ്.

സംസ്ഥാനത്തിന് പുറത്തേക്ക് ഹൃദയം കൊണ്ടു പോകുന്ന രണ്ടാമത്തെ സംഭവമാണിത്. ആഗസ്റ്റ് 11ന് ലേക് ഷോര്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ വേര്‍പ്പെടുത്തിയ ആലപ്പുഴ സ്വദേശി പ്രണവിന്‍െറ ഹൃദയം ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലെ രോഗിക്ക് വെച്ചുപിടിപ്പിച്ചിരുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.