ചാവക്കാട് കൊലപാതകം: കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇടപെടുന്നു

തിരുവനന്തപുരം:  ഗ്രൂപ്പുപോരിന്‍െറ  പേരില്‍ ചാവക്കാട് നടന്ന കൊലപാതകത്തത്തെുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍  രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇടപെടുന്നു. സംഭവത്തില്‍  കെ.പി.സി.സി നേതൃത്വം കൈക്കൊണ്ട അച്ചടക്കനടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ച് ജില്ലയിലെ ഐ വിഭാഗം പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നേതൃത്വത്തിന്‍െറ  ഇടപെടല്‍. ജില്ലയില്‍ ഐ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന മന്ത്രി സി.എന്‍. ബാലകൃഷ്ണനുമായി കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബ്റിയ കൂടിക്കാഴ്ച നടത്തി.
കെ.പി.സി.സിയുടെ പദയാത്ര ഉള്‍പ്പെടെയുള്ള  എല്ലാ പരിപാടികളില്‍നിന്നും വിട്ടുനില്‍ക്കാനാണ് സി.എന്‍. ബാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഐ ഗ്രൂപ്യോഗം തീരുമാനിച്ചത്. പാര്‍ട്ടിയില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന പ്രശ്നമാണ്  കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഐ ഗ്രൂപ്പിനെയും മന്ത്രി  ബാലകൃഷ്ണനെയും ബലിയാടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അവരുടെ ആക്ഷേപം.  പ്രശ്നങ്ങള്‍ രൂപപ്പെട്ടപ്പോള്‍ത്തന്നെ അന്വേഷണത്തിന് കെ.പി.സി.സി നേതൃത്വം ഉപസമിതിയെ  നിയമിച്ചിരുന്നു. എന്നാല്‍, അവര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചില്ളെന്നാണ് ഐ പക്ഷത്തിന്‍െറ പരാതി. അത്തരത്തില്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ആകെ നാണക്കേടായ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തില്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
എ ഗ്രൂപ്പുകാരനായ  ഹനീഫിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ചാവക്കാട് ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റിക്കും ഐ ഗ്രൂപ്പുകാരനായ  പ്രസിഡന്‍റിനും എതിരെ മാത്രമാണ് അച്ചടക്കനടപടി. ഇതും ഐ പക്ഷത്തെ ചൊടിപ്പിക്കുന്നു. മണ്ഡലം കമ്മിറ്റിക്കും പ്രശ്നപരിഹാരത്തിന്  ശ്രമിക്കാത്ത ഡി.സി.സി ക്കും എതിരെ ഒരു നടപടിയും  ഉണ്ടായിട്ടില്ല. അതേസമയം, എ ഗ്രൂപ്പും ഹനീഫയുടെ കുടുംബാംഗങ്ങളും കുറ്റം ആരോപിക്കുന്നത് മന്ത്രി സി.എന്‍. ബാലകൃഷ്ണനിലാണ്.
എ വിഭാഗത്തിന്‍െറ നീക്കങ്ങളില്‍ അമര്‍ഷമുള്ള മന്ത്രി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പങ്കെടുത്ത തൃശൂര്‍ ജില്ലയിലെ ചടങ്ങുകളില്‍നിന്ന് വിട്ടുനിന്നിരുന്നു. എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബ്റിയ കൂടി പങ്കെടുത്ത കെ.പി.സി.സി യുടെ സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതിയിലും അദ്ദേഹം പങ്കെടുത്തില്ല. ഇതിലെ  പ്രധാന വിഷയങ്ങളിലൊന്ന് ചാവക്കാട്സംഭവം ആയിരുന്നു. ഗ്രൂപ്പ്പോരിന്‍െറ പേരില്‍ നടന്ന കൊലപാതകം പാര്‍ട്ടിക്ക് കളങ്കമേല്‍പ്പിച്ചുവെന്നായിരുന്നു യോഗത്തിന്‍െറ വിലയിരുത്തല്‍.  അതിന്‍െറ പേരില്‍  കൈക്കൊണ്ട അച്ചടക്കനടപടി ഒഴിവാക്കാന്‍ ആരും സമ്മര്‍ദം ചെലുത്തേണ്ടെന്നും  യോഗം വ്യക്തമാക്കിയിട്ടുണ്ട്.  ഇത്  പരോക്ഷമായി സി.എന്‍. ബാലകൃഷ്ണനും ഐ പക്ഷത്തിനും എതിരെയുള്ള മുന്നറിയിപ്പുമാണ്.
നേതൃത്വത്തില്‍നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ്  ദീപക് ബാബ്റിയ ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ഓഫിസില്‍  പതിനഞ്ച് മിനിറ്റോളം അടച്ചിട്ട മുറിയില്‍ സംസാരിച്ചു. അച്ചടക്കനടപടി ഉള്‍പ്പെടെ ഏകപക്ഷീയമായി തീരുമാനിച്ച് തങ്ങളെ  ഒറ്റപ്പെടുത്താനും മോശക്കാരാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും ബാലകൃഷ്ണന്‍ പരാതിപ്പെട്ടതായി അറിയുന്നു. എന്നാല്‍ ഗ്രൂപ്പിന്‍െറ പേരില്‍  കൊലപാതകം പോലെയുള്ള സംഭവങ്ങള്‍ ഒരു കാരണവശാലും ഹൈകമാന്‍ഡ് അംഗീകരിക്കില്ളെന്ന് ബാബ്റിയ വ്യക്തമാക്കി. വിഷയം വഷളാകാതെ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ച്  എല്ലാവരും ഒരുമിച്ചുപോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.