ഇ-ബീറ്റ്: ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനം; നടപടികള്‍ മരവിപ്പിക്കാന്‍ ചരടുവലി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് നവീകരണത്തിന്‍െറ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക് ബീറ്റ് പദ്ധതിയിലെ (ഇ^ബീറ്റ്) സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ ചരടുവലി ശക്തം. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്. കേസ് ആദ്യം അന്വേഷിച്ച എസ്.പി രാഹുല്‍ ആര്‍. നായര്‍ 1.87 കോടി രൂപയുടെ കരാറിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നതായി സംശയിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നിട്ടും വിജിലന്‍സിന് കൈമാറാതെ ക്രൈംബ്രാഞ്ചിന് വിട്ടത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അന്വേഷണചുമതല എസ്.പി അക്ബറിന് കൈമാറിയെന്നാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ആനന്തകൃഷ്ണന്‍ ആഗസ്റ്റ് ആറിന് പറഞ്ഞത്. എന്നാല്‍, കരാറുകാര്‍ക്കെതിരെ കൈക്കൊള്ളേണ്ട നിയമനടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ മാത്രമാണ് എ.ഡി.ജി.പി ചുമതലപ്പെടുത്തിയതെന്ന് അക്ബര്‍ പറയുന്നു. അതേസമയം, പൊലീസ് ആസ്ഥാനത്തെ മുന്‍ ഉദ്യോഗസ്ഥരും ഭരണകക്ഷിയില്‍ സ്വാധീനമുള്ള ഉന്നത ഉദ്യോഗസ്ഥനും ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണം വേണ്ടെന്ന് ക്രൈംബ്രാഞ്ചിന് രഹസ്യനിര്‍ദേശം നല്‍കിയതായാണ് സൂചന.



ഇ^ബീറ്റ് പദ്ധതിയില്‍ അഴിമതി നടന്നിട്ടില്ളെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിലപാട് മാറ്റവും ദുരൂഹതകള്‍ക്കിടനല്‍കുന്നു. കരാറെടുത്ത കമ്പനി പൂട്ടിപ്പോയതാണ് പ്രശ്നകാരണമെന്ന് വരുത്തി കേസ് ഒതുക്കാനാണ് നീക്കം. ബംഗളൂരു ആസ്ഥാനമായ വൈഫിനിറ്റി ടെക്നോളജി എന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയത്. ഇത് കടലാസ് കമ്പനിയായിരുന്നെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്ന വിവരം. ക്രമസമാധാന ചുമലയുള്ള ഉന്നതന് കമ്പനിയുമായി അടുത്ത ബന്ധമാണത്രെ. ഇവര്‍ക്ക് കരാര്‍ ലഭിക്കാന്‍ ചില ഉന്നതര്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയതായും സൂചനയുണ്ട്. സംസ്ഥാന പൊലീസിലെ മുന്‍ മേധാവിയും നവീകരണത്തിന്‍െറ ചുമതലയിലുണ്ടായിരുന്ന ഉന്നതരും പര്‍ച്ചേസ് കമ്മറ്റി അംഗങ്ങളുമാണ് സംശയ നിഴലിലുള്ളത്. വൈഫിനിറ്റി ടെക്നോളജിക്ക് കരാര്‍ നല്‍കുന്നതിനുപിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്നതുള്‍പ്പെടെ കാര്യങ്ങള്‍ പരിശോധിക്കാതെ കേസ് ഒതുക്കുന്നതില്‍ ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിയോജിപ്പുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.