റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് രണ്ടു പേര്‍ മരിച്ചു

അങ്കമാലി: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് റിട്ട. ഹെഡ്മാസ്റ്ററും ബൈക്ക് യാത്രക്കാരനും മരിച്ചു. അങ്കമാലി ചര്‍ച്ച് നഗര്‍ പാറക്കല്‍ വീട്ടില്‍ പരേതനായ വറീതിന്‍െറ മകന്‍ പി.വി. ഡൊമിനിക് (84), ബൈക്ക് യാത്രക്കാരന്‍ കൊരട്ടി ചെറുവാളൂര്‍ പടുതല ഫ്രാങ്കിളിന്‍െറ മകന്‍ ജിഫല്‍ (24) എന്നിവരാണ് മരിച്ചത്.
 ദേശീയപാതയില്‍ ആലുവ റോഡില്‍ അങ്കമാലി ബാങ്ക് കവലയില്‍ സണ്ണി സില്‍ക്ക്സിന് സമീപം ചൊവ്വാഴ്ച രാവിലെ 8.15നായിരുന്നു അപകടം.
അങ്കമാലി സെന്‍റ് ജോര്‍ജ് ബസിലിക്കയില്‍ പ്രാര്‍ഥന കഴിഞ്ഞ് പുറത്തിറങ്ങി വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുമ്പോള്‍ ചാലക്കുടി ഭാഗത്തുനിന്ന് വരുകയായിരുന്ന ജിഫല്‍ ഓടിച്ച ബൈക്ക്് ഡൊമിനിക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഡൊമിനിക് റോഡില്‍ തെറിച്ചുവീണു. ജിഫല്‍ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് വീണത്. ഇരുവരുടെയും തലക്കാണ് ക്ഷതമേറ്റത്. ജിഫല്‍ തല്‍ക്ഷണം മരിച്ചു. ഡൊമിനിക്കിനെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഡൊമിനിക് അങ്കമാലി സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ മൂന്ന് പതിറ്റാണ്ടോളം അധ്യാപകനായും ഏഴ് വര്‍ഷത്തോളം ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെന്‍റ് ജോസഫ്സ് സ്കൂളില്‍ ദീര്‍ഘകാലം എന്‍.സി.സി ഓഫിസറുമായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും അങ്കമാലി ബസിലിക്ക ഇടവക മതബോധന അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ചിലവന്നൂര്‍ കോച്ചാപ്പിള്ളില്‍ ആനാംതുരുത്തില്‍ കുടുംബാംഗം പരേതയായ ചിന്നമ്മ (റിട്ട.അധ്യാപിക, ഹോളിഫാമിലി ഹൈസ്കൂള്‍ അങ്കമാലി).
 മക്കള്‍: ജോജി, ആന്‍റു, രാജന്‍ (ദുബൈ), ബാസ്റ്റിന്‍ ഡി. പാറക്കല്‍, പരേതനായ സെബി (സേവ്യര്‍). മരുമക്കള്‍: റാണി, ലിജി, റീനു (ദുബൈ), റെനി. സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3.30ന് അങ്കമാലി ബസിലിക്ക പള്ളി സെമിത്തേരിയില്‍.
ജിഫല്‍ ചമ്പന്നൂര്‍ വ്യവസായ മേഖലയിലെ സ്വകാര്യ സ്ഥാപനത്തിലെ (പാറയില്‍ ടയേഴ്സ്) ജീവനക്കാരനാണ്. വിദേശത്തേക്ക് പോകാന്‍ ഒരുക്കം പൂര്‍ത്തിയാക്കിവരുകയായിരുന്നു.
 സംസ്കാരം കൊരട്ടി സെന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ പിന്നീട്. മാതാവ്: ചെറുവാളൂര്‍ പയ്യപ്പിള്ളി കുടുംബാംഗം ലൂസി. സഹോദരി: ജിഫ്ന (എന്‍ജിനീയറിങ് വിദ്യാര്‍ഥിനി, ക്രൈസ്റ്റ് കോളജ്-കീഴില്ലം). അങ്കമാലി പൊലീസ് നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.