പാതയോരത്ത് പരസ്യ പ്രദര്‍ശനത്തിന് വിലക്ക്


കൊച്ചി: ഫ്ളക്സുകളും ഹോര്‍ഡിങ്ങുകളും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നയം രൂപവത്കരിക്കുന്നതുവരെ ഹൈവേകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈകോടതി. മൂന്നാഴ്ചക്കം ഇതുസംബന്ധിച്ച സര്‍ക്കാര്‍ നയം കോടതിയില്‍ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഈ കാലയളവില്‍ പുതിയ ബോര്‍ഡുകള്‍ ദേശീയപാതകളില്‍ സ്ഥാപിക്കുന്നത് തടയണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കോടതി ഉത്തരവുണ്ടായിട്ടും റോഡുകളില്‍നിന്നും വഴിയോരത്തുനിന്നും ഫ്ളക്സുകളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യാന്‍ നടപടിയെടുക്കാത്തത് ചോദ്യം ചെയ്ത് ഡിജോ കാപ്പന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.
വാഹനാപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഫ്ളക്സുകളും ഹോര്‍ഡിങ്ങുകളും റോഡില്‍നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ നടപടിയെടുക്കാന്‍ ഹൈകോടതി നേരത്തേ സര്‍ക്കാറിനോട് ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് 2015 ജൂലൈ 24ന് ഫ്ളക്സ് ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും സൂചന ബോര്‍ഡിലെ പരസ്യങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഉത്തരവിറക്കി. ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരളയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. സ്ഥാപനങ്ങളുടെ പേര് സൂചിപ്പിക്കുന്ന ബോര്‍ഡുകളൊഴികെ പാതയോരങ്ങളിലെ ആര്‍ച്ചുകളും കൊടിമരങ്ങളുമുള്‍പ്പെടെ നീക്കം ചെയ്യാനായിരുന്നു നിര്‍ദേശം.
എന്നാല്‍, സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നയം കെണ്ടുവരുന്നെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 15ന് ഈ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇതേതുടര്‍ന്ന് ഫ്ളക്സ് ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നിയന്ത്രണമില്ലാതെ പാതയോരങ്ങളിലും പൊതു, സ്വകാര്യ സ്ഥലങ്ങളിലും സ്ഥാപിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. നേരത്തേ കേസ് പരിഗണിക്കവേ ഇതുസംബന്ധിച്ച നയരൂപവത്കരണം ഉദ്ദേശിക്കുന്നതായും ഇതിന് സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.