സി.പി.എമ്മിനും പിണറായിക്കും എതിരെ തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം

കൊല്ലം: സി.പി.എമ്മിനും പിബി അംഗം പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശവുമായി എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം. സി.പി.എം നേതാക്കള്‍ക്ക് ഹൈന്ദവതയോട് മാത്രമാണ് എതിര്‍പ്പെന്ന് തുഷാര്‍ ആരോപിക്കുന്നു. ന്യൂനപക്ഷ പ്രീണനം സി.പി.എം നടത്തുന്നു. മറ്റു മതങ്ങളെ പുണരുകയും അവരുടെ മതാചാരങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. ഈഴവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പാര്‍ട്ടി തള്ളിപറയുന്നു. സി.പി.എമ്മിന്‍െറ ഭീഷണി കണ്ട് ഭയക്കുന്നവരല്ല എസ്.എന്‍.ഡി.പി എന്നും കേരളകൗമുദി ദിനപത്രത്തില്‍ 'രാഷ്ട്രീയ ജന്മിമാരുടെ വിലാപം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ തുഷാര്‍ പറയുന്നു.

സി.പി.എം കഴിഞ്ഞ കാലങ്ങളില്‍ പാവപ്പെട്ടവരോടും പിന്നാക്കകാരോടും ആഭിമുഖ്യം പുലര്‍ത്തിയ പാര്‍ട്ടിയാണ്. ഭൂപരിഷ്കരണം അടക്കമുള്ള വിഷയങ്ങളില്‍ അതിന്‍െറ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് കോര്‍പറേറ്റുകളുടെ പാര്‍ട്ടിയായി സി.പി.എം മാറുന്നതാണ് കണ്ടത്. കശുവണ്ടി, കയര്‍, ചെത്ത് തൊഴിലാളി മേഖലകളുടെ പുനരുദ്ധാരണത്തിന് വേണ്ടി സി.പി.എം ഒന്നും ചെയ്യുന്നില്ല.

മംഗലാപുരത്തെ ക്ഷേത്രങ്ങളിലെ അനാചാരങ്ങളെകുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന പാര്‍ട്ടി പി.ബി അംഗം എന്തുകൊണ്ട് കേരളത്തിലെ അനാചാരങ്ങളെപ്പറ്റി പറയുന്നില്ളെന്ന് തുഷാര്‍ ചോദിക്കുന്നു. സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളിലും അയിത്താചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പലയിടത്തും നടക്കുന്ന ബ്രാഹ്മണ ഭോജനം പോലുള്ള പരിപാടികളില്‍ സി.പി.എം നേതാക്കള്‍ പങ്കെടുക്കുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നില്‍ രാഷ്ട്രീയം ഇല്ലായിരുന്നു. ബി.ജെ.പിയോട് യാതൊരു താത്പര്യവും എസ്.എന്‍.ഡി.പിക്കില്ല. ബി.ജെ.പി പാളയത്തില്‍ യോഗത്തെ കെട്ടാനുള്ള നടപടി ഉണ്ടായിട്ടില്ല. സാമൂഹ്യനീതി എവിടെ നിന്നു ലഭിക്കുന്നോ അവരോടൊപ്പം നില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.