ഭൂമി പതിവ് ചട്ടം ഭേദഗതിക്കു പിന്നില്‍ മാണി തന്നെയെന്ന് രേഖകള്‍

തിരുവനന്തപുരം: ഭൂമി പതിച്ചുനല്‍കുന്ന ചട്ടങ്ങളിലെ ഭേദഗതി മന്ത്രി കെ.എം. മാണിയുടെ താല്‍പര്യപ്രകാരം.  2012 മേയ് ഒമ്പതിന് ഇടുക്കി ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍ മാണി മുന്നോട്ടുവെച്ചത്. യോഗ മിനുട്സിന്‍െറ പകര്‍പ്പ് ‘മാധ്യമ’ത്തിന് ലഭിച്ചു.
കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് നിയമഭേദഗതി കൊണ്ടുവരുക,  2005ലെ നിയമം വീണ്ടും ഭേദഗതി ചെയ്ത് പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ക്കും കൈവശക്കാര്‍ക്കും നാല് ഏക്കര്‍ ലഭ്യമാക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തുക, സര്‍ക്കാര്‍ നല്‍കുന്ന പട്ടയഭൂമി 25 വര്‍ഷത്തിനു ശേഷം മാത്രമേ കൈമാറാവൂ എന്ന വ്യവസ്ഥ നീക്കുക,  പട്ടയം ലഭിച്ച റവന്യൂ ഭൂമിയിലെ ചന്ദനം, തേക്ക്, ഈട്ടി തുടങ്ങിയവ ഒഴികെ മരങ്ങള്‍  മുറിക്കുന്നതിന് അനുവാദം നല്‍കുന്നതിന് ചട്ടങ്ങളില്‍  ഭേദഗതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കെ.എം. മാണി ഈ യോഗത്തിലാണ് ഉന്നയിച്ചത്. മാണിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഒന്നൊന്നായി നടപ്പാക്കുന്നതിന്‍െറ ഒടുവിലത്തേതാണ് ഇപ്പോഴത്തെ നിയമഭേദഗതി.
 വൈദ്യുതി പദ്ധതികള്‍ക്ക് ഏറ്റെടുത്തതും പിന്നീട് ഉപേക്ഷിച്ചതുമായ പെരിഞ്ചാംകുട്ടി മേഖലയില്‍ 1977നു മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കുന്ന വിഷയവും അന്നത്തെ യോഗത്തില്‍ ചര്‍ച്ചയായിരുന്നു.
നിലവിലെ ജണ്ടകള്‍ക്ക് അകത്തെ ഭൂമി വനഭൂമിയായും പുറത്തുള്ളത് റവന്യൂ വകുപ്പ് നിര്‍ദേശിക്കുന്ന ഭൂമിയായും കണക്കാക്കാന്‍ യോഗം തീരുമാനമെടുത്തു.  എന്നാല്‍, ജണ്ടകള്‍ക്ക് പുറത്തും വനംവകുപ്പ് മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ചിട്ടുണ്ടെന്ന് വനം മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാര്‍ യോഗത്തെ അറിയച്ചെങ്കിലും അതു പരിഗണിച്ചില്ല.
ഇത്തരം ഭൂമി വനംവകുപ്പ് സംരക്ഷിക്കണമെന്നും വനത്തിനുള്ളില്‍ രേഖയില്ലാതെ കൈയേറി താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കണമെന്ന ഗണേഷ്കുമാറിന്‍െറ നിര്‍ദേശവും അവഗണിച്ചു. കാര്യങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിന് മന്ത്രി അടൂര്‍ പ്രകാശ് മേയ് 22ന് ഇടുക്കി സന്ദര്‍ശിക്കുകയും ചെയ്തു. മന്ത്രി പി.ജെ. ജോസഫ്, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, ഇ.എസ്.ബിജിമോള്‍, കെ.കെ. ജയചന്ദ്രന്‍, എസ്. രാജേന്ദ്രന്‍, മുന്‍ എം.എല്‍.മാരായ മാത്യു സ്റ്റീഫന്‍, ഇ.എം. ആഗസ്തി, ഇപ്പോഴത്തെ എം.പി അഡ്വ. ജോയ്സ് ജോര്‍ജ്, ഡി.സി.സി പ്രസിഡന്‍റ് റോയ് കെ. പൗലോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടക്കം 35 പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഒരാള്‍ പോലും  മാണിയുടെ നിലപാടിനെ എതിര്‍ത്തില്ളെന്ന് മിനുട്സ് വ്യക്തമാക്കുന്നു.

മിനുട്സിന്‍െറ പൂര്‍ണരൂപം ഇവിടെ വായിക്കാം
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.