ധനവകുപ്പിന്‍റെ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പി.എസ്.സി ചെയര്‍മാന്‍

തിരുവനന്തപുരം: ധനവിനിയോഗവുമായി ബന്ധപ്പെട്ട് കമീഷനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണനും അംഗങ്ങളും അറിയിച്ചു. കമീഷനെതിരെ ധനവകുപ്പ് സാമ്പത്തിക നിയന്ത്രണമടക്കം നടപടി കൈക്കൊണ്ടത് എന്തുകൊണ്ടെന്ന് അറിയില്ല. വസ്തുതകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മന്ത്രിമാരായ കെ.എം.മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെയും ബോധ്യപ്പെടുത്തിയെന്നും ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പി.എസ്.സിക്ക് ധനകാര്യ സെക്രട്ടറിയുടെ അടുത്തുപോയി കാര്യങ്ങള്‍ വിശദീകരിക്കാനാവില്ല. ധനകാര്യ പരിശോധനാ വിഭാഗത്തിന്‍െറ അന്വേഷണം അംഗീകരിക്കില്ല.  ഭരണഘടനാ സ്ഥാപനമായ കമീഷനില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനമായ അക്കൗണ്ടന്‍റ് ജനറല്‍ ആണ് ഓഡിറ്റ് നടത്തുക. ധനകാര്യ പരിശോധനാ വിഭാഗം പി.എസ്.സിയില്‍ പരിശോധന നടത്താന്‍ മുഖ്യമന്ത്രി ഉത്തരവ് നല്‍കിയിട്ടില്ല. പി.എസ്.സിയെകുറിച്ച് ആക്ഷേപം വന്നപ്പോള്‍ ലോക്കല്‍ പരിശോധന നടത്താനാണ് തീരുമാനിച്ചത്. ധനവകുപ്പിന്‍െറ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണ്.

31^3^15ല്‍ 9.24 കോടി രൂപയുടെ റീ അപ്രോപ്രിയേഷന്‍ കമീഷന് ലഭിച്ചു. ഇതു മറച്ചുവെച്ചാണ് 7.543 കോടിയുടെ അംഗീകാരമില്ളെന്ന് ധനവകുപ്പ് പറഞ്ഞത്. 10 കോടി പി.എസ്.സിക്ക് അധികം നല്‍കിയെന്ന വാദവും ശരിയല്ല. രണ്ടു കോടി മാത്രമേ നല്‍കിയുളളൂ. ലക്കും ലഗാനുമില്ലാതെ പണം ചെലവിട്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനം വ്യക്തമല്ല. 31^10^14 വരെയുള്ള കണക്കുള്‍ എ.ജി ഓഡിറ്റ് ചെയ്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ കാര്യമായ ക്രമക്കേടില്ളെന്ന് വ്യക്തമാണ്. ബില്‍ ഓഫ് കോസ്റ്റില്‍ പ്രവൃത്തികള്‍ ചെയ്തെന്ന ആരോപണമുണ്ട്. കമീഷന്‍ സ്വന്തമായി ഒരു ജോലിയും ചെയ്യുന്നില്ല. മരാമത്ത് വകുപ്പിനെയാണ് ഏല്‍പിക്കുന്നത്.

കമീഷന്‍ 261 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, 130 കോടി മാത്രമാണ് ലഭിച്ചത്. 2014ല്‍ 804 റാങ്ക് ലിസ്റ്റുകള്‍ പുറത്തിറക്കി. 170818 ഉദ്യോഗാര്‍ഥികള്‍ ലിസ്റ്റിലുണ്ട്. 2015ല്‍ ഇതുവരെ 369 ലിസ്റ്റ് പുറത്തിറക്കി. 69496 ഉദ്യോഗാര്‍ഥികള്‍ ലിസ്റ്റിലുണ്ട്. യൂനിഫോം സേനകളിലേക്ക് വാര്‍ഷിക റിക്രൂട്ട്മെന്‍റാണ് നടക്കുന്നത്. ഒരു തവണത്തേക്ക് രണ്ടരക്കോടി വേണം. ഇതിന് അധിക ചെലവ് വേണ്ടിവന്നു. 1.10 കോടി അപേക്ഷകളാണ് പി.എസ്.സി കൈകാര്യം ചെയ്യുന്നത്. സുതാര്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ വിമര്‍ശം സ്വാഗതം ചെയ്യുന്നു.

യോഗ്യതയില്ലാത്തവര്‍ പോലും അനാവശ്യ തസ്തികകള്‍ക്ക് അപേക്ഷിക്കുന്നതിനാല്‍ കമീഷന് വലിയ ചെലവ് വരുന്നു. പ്ളസ് ടു മാത്രമുള്ള ഒരാള്‍ ഡോക്ടര്‍ തസ്തിക അടക്കം 256 തസ്തികയില്‍ അപേക്ഷ നല്‍കിയത് കണ്ടത്തെി. എന്‍.സി.എ നിയമനം സമയബന്ധിതമായി നടത്താന്‍ നടപടിയെടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഉപസമിതി റിപ്പോര്‍ട്ട് അംഗം ലോപ്പസ് മാത്യു വിശദീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ഫീസ് നല്‍കി പരീക്ഷ നടത്തുന്ന ചുമതലയാണ് കമീഷന്‍േറതെന്ന് അഡ്വ. സക്കീര്‍ പറഞ്ഞു. എട്ട് അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.