ആര്‍.എസ്.പി സമ്മേളനത്തിന് നാളെ കൊടിയേറും

കൊല്ലം: നീണ്ട ഇടവേളക്കു ശേഷം കൊല്ലം മണ്ഡലത്തില്‍നിന്ന് പാര്‍ട്ടി പ്രതിനിധി ലോക്സഭയിലത്തെിയതിന്‍െറ ആവേശവും അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ പദവി നിഷേധിക്കുന്നതിന്‍െറ നിരാശയുമായി ആര്‍.എസ്.പി സംസ്ഥാന സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. ഇടതുമുന്നണി വിട്ട ഒൗദ്യോഗിക ആര്‍.എസ്.പിയും ഷിബു ബേബിജോണിന്‍െറ ആര്‍.എസ്.പി -ബിയുമായി യോജിച്ചശേഷം നടക്കുന്ന ആദ്യ സംസ്ഥാന സമ്മേളനം കൂടിയാണിത്. സമ്മേളനത്തിന്‍െറ മുന്നോടിയായി ബുധനാഴ്ച സെക്രട്ടേറിയറ്റ് യോഗം ചേരും. ദേശീയതലത്തില്‍ ഇടതുപക്ഷത്താണെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ് ആര്‍.എസ്.പി എന്ന പ്രത്യേകതയും ഇത്തവണ സമ്മേളനത്തിനുണ്ട്.

ദേശീയതലത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാല മുന്നണിയെന്ന കാഴ്ചപ്പാടോടുകൂടിയ രാഷ്ട്രീയ പ്രമേയമായിരിക്കും ചര്‍ച്ചചെയ്യപ്പെടുക.  എങ്കിലും കേരളത്തിലെ സാഹചര്യങ്ങളായിരിക്കും മുഖ്യവിഷയം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നിഷേധിച്ചതിനെതിരെ ആര്‍.എസ്.പി നേതാക്കള്‍ ശക്തമായി പ്രതികരിച്ചുവെങ്കിലും കോണ്‍ഗ്രസ് അത് മുഖവിലക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍സീറ്റിന് വേണ്ടിയുള്ള സമ്മര്‍ദ തന്ത്രമായാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ആര്‍.എസ്.പിക്കും നിര്‍ണായകമാണ്. കഴിഞ്ഞ തവണ യു.ഡി.എഫുമായി മത്സരിച്ച് തോറ്റ സീറ്റുകള്‍ അവകാശപ്പെടാനാകില്ളെന്നതാണ് പ്രധാന പ്രശ്നം. ആര്‍.എസ്.പികള്‍ ഒന്നായെങ്കിലും താഴത്തേട്ടുവരെ ഐക്യം എത്തിയിട്ടില്ളെന്നതും നേതൃത്വം നേരിടുന്ന വെല്ലുവിളിയാണ്.  ഇടതുമുന്നണിയിലായിരിക്കെ ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വൈകാരിക പ്രശ്നങ്ങളാണ് ഇരു ആര്‍.എസ്.പികളുടെയും  ഐക്യത്തിന് വഴിയൊരുക്കിയത്.

1980 മുതലുള്ള ഇടതുമുന്നണി ബന്ധം അവസാനിപ്പിക്കല്‍ നയപരമായിരുന്നില്ളെന്ന് നേതാക്കള്‍ ഇപ്പോഴും സമ്മതിക്കുന്നുണ്ട്.  ആര്‍.എസ്.പികള്‍ രണ്ടും  ഐക്യപ്പെട്ടെങ്കിലും പ്രവര്‍ത്തകരടക്കം അസ്വസ്ഥരാണ്. യു.ഡി.എഫില്‍ വേണ്ടത്ര അംഗീകാരം കിട്ടുന്നില്ളെന്ന പരാതി നിലനില്‍ക്കുന്നു.  ഇത്തരം പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചക്കത്തെും.

സംസ്ഥാന സെക്രട്ടറിയായി എ.എ. അസീസ് തുടരുമെന്നാണ് സൂചന.  കഴിഞ്ഞ സമ്മേളനത്തിലാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. എന്‍.കെ. പ്രേമചന്ദ്രനെ സെക്രട്ടറിയാക്കണമെന്ന ആവശ്യം കഴിഞ്ഞ സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് അദ്ദേഹം എം.പിയായ സാഹചര്യത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയില്ല. ഏഴിന് രാവിലെ 10ന്  കൊല്ലം സി. കേശവന്‍ ടൗണ്‍ ഹാളില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും.  ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് ഉച്ചകഴിഞ്ഞ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും. സമ്മേളന നഗറിലേക്കുള്ള കൊടിമര, പതാക, ബാനര്‍ എന്നിവയും ദീപശിഖയും ആറിന് വൈകീട്ട് അഞ്ചിന് കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ജാഥകള്‍ ടൗണ്‍ ഹാളിലത്തെിയ ശേഷം പതാക ഉയര്‍ത്തും. സമ്മേളനത്തിന്‍െറ ഭാഗമായി കൊല്ലം നഗരമാകെ ചുവപ്പ് പതാകകള്‍ ഉയര്‍ന്നിട്ടുണ്ട്. നേതാക്കളുടെ സ്മരണ പുതുക്കി ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.