കൊച്ചി: കെ.എസ്.യു സംസ്ഥാന ഭാരവാഹികളില്‍ 18 പേർക്ക് സ്ഥാനക്കയറ്റം നൽകി. 18 സംസ്ഥാന കണ്‍വീനർമാരെ ജനറല്‍ സെക്രട്ടറിമാരാക്കി അഖിലേന്ത്യാ നേതൃത്വം വാർത്താകുറിപ്പ് ഇറക്കി. ആസിഫ് മുഹമ്മദ്, ആഘോഷ് വി. സുരേഷ്, അബാദ് ലുത്‍ഫി, അതുല്യ ജയാനന്ദ്, അന്‍സില്‍ ജലീല്‍, ഫെനിന്‍ നൈനാന്‍, ജെയിൻ ജെയ്സണ്‍, ജെസ്വിന്‍ റോയ്, ജിഷ്ണു രാഘവ്, ലിവിന്‍ വെങ്ങൂർ, എം.എ. മുഹമ്മദ് ആസിഫ്, മുഹമ്മദ് ആദില്‍, സി.പി. പ്രിയ, സാജന്‍ എഡിസൺ, സെബാസ്റ്റ്യൻ ജോയ്, ഷംലിക് ഗുരിക്കള്‍, ശ്രീജിത്ത് പുലിമേല്‍, തൗഫീഖ് രാജന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരായത്.
കഴിഞ്ഞയാഴ്ച ചേർന്ന കെ.എസ്.യു സംസ്ഥാന നേതൃയോഗത്തിന്‍റെ ശിപാർശ അംഗീകരിച്ചാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ തീരുമാനം. ജനറല്‍ സെക്രട്ടറിമാരേക്കാള്‍ നന്നായി പ്രവർത്തിക്കുന്നത് കണ്‍വീനർമാരാണ് എന്ന വിലയിരുത്തല്‍ കെ.എസ്.യു സംസ്ഥാന നേതൃത്വത്തിനുണ്ട്. സർവകലാശാലകളുടെയും വിവിധ സെല്ലുകളുടേയും ചാർജുള്ള കണ്‍വീനർമാർ നന്നായി പ്രവർത്തിച്ചത് വിലയിരുത്തിയാണ് സ്ഥാനക്കയറ്റത്തിനുള്ള തീരുമാനം.
51 സംസ്ഥാന ഭാരവാഹികള്‍ ഉണ്ടായിരുന്നതില്‍ നിലവില്‍ 44 പേരാണ് സജീവമായി രംഗത്തുള്ളത്. പ്രവർത്തനങ്ങള്‍ക്ക് വരാത്ത ഏഴുപേരെ ഒഴിവാക്കി. ജനറല്‍ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം ലഭിച്ചവർ സർവകലാശാലകളുടെയും സെല്ലുകളുടേയും ചുമതല ഒഴിയും. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങള്‍ക്കായിരിക്കും പകരം ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.