കിളിമാനൂർ: ചിത്രമെഴുത്ത് തമ്പുരാൻ രാജാരവിവർമയുടെ 175-ാം ജന്മദി നം ജന്മനാടായ കിളിമാനൂരിൽ വിപുല പരിപാടികളോടെ ആഘോഷിക്കും. കിളിമാനൂർ കൊട്ടാരത്തിലാണ് ആഘോഷ പരിപാടികൾ. കിളിമാനൂർ പാലസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് 3.30ന് കൊട്ടാരത്തിൽ നടത്തുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.
കേന്ദ്രമന്ത്രി വി. മുരളീധരൻ അധ്യക്ഷത വഹിക്കും.അപ്രകാശിത രവിവർമ ചിത്രങ്ങൾ ഗവർണർ പ്രകാശനം ചെയ്യും. ഓസ്കർ ജേ താവ് റസൂൽ പൂക്കുട്ടി, അടൂർ പ്രകാശ് എം.പി, ഒ.എസ് അംബിക എം.എൽ.എ എന്നിവർ പങ്കെടുക്കും.
29ന് രാവിലെ 10.30ന് കൊട്ടാരം ചിത്രശാലയിൽ പുഷ്പാർച്ചനയോടെ ജന്മോത്സവ പരിപാടികൾക്ക് തുടക്കമാകും. 10.40ന് ചിത്രകലാ ക്യാമ്പും, ചിത്ര പ്രദർശനവും ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ.മനോജ് അധ്യക്ഷത വഹിക്കും.
അഡ്വ. ഗണേഷ് പി.ശിവസ്വാമി, കവി പ്രഭാവർമ, ചലച്ചിത്ര സംവിധായകൻ ശങ്കർ രാമകൃഷ്ണൻ, മേഘ് മണ്ഡൽ സൻസ്ഥാൻ സെക്രട്ടറി വിമലേഷ് ബ്രിജ്വാൾ, ബറോഡയിലെ ചിത്രകാരൻ സച്ചിൻ കലുസ്കാർ, ജില്ല പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി മുരളി തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് ഹരിശങ്കർ വി. വർമയുടെ വയലിൻ കച്ചേരി, 6.30ന് ഹിരണ്മയം, ഗായത്രി മധുസൂദൻ രാജാ രവിവർമയുടെ കവിതകളെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന മോഹിനിയാട്ടം നൃത്താഞ്ജലി എന്നിവ അരങ്ങേറും.
അപൂർവ ചിത്രം ‘പാഴ്സി ലേഡി’
കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള രാജാരവിവർമയുടെ അപ്രകാശിത ചിത്രമാണ് ‘പാഴ്സി ലേഡി’. ഇതുതന്നെയാണ് രവിവർമയുടെ അവസാന ചിത്രമായി കണ്ടെത്തപ്പെട്ടതും. ചിത്രത്തിന്റെ അവസാന മിനുക്കുപണികൾ പൂർത്തിയാക്കിയിട്ടില്ല.
ചിത്രത്തിന്റെ രചനാവേളയിൽ രോഗശയ്യയിലായ രവിവർമ ചിത്രം പൂർത്തിയാക്കാനാകാതെ മരണമടയുകയായിരുന്നു. പിന്നീട് പുറംലോകം കാണാതെ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ചിത്രമാണ് ഗവർണർ പ്രകാശനം ചെയ്യുക. ഒപ്പം തൃക്കേട്ട തിരുനാൾ ഉമയമ്മ തമ്പുരാട്ടിയുടെ അപൂർവ ഛായ ചിത്രവും ഗവർണർ അനാച്ഛാദനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.