തിരുവല്ലം ക്ഷേത്രത്തിനായി 1.65 ഏക്കർ ഭൂമി ഏറ്റെടുത്തു

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുവല്ലം ക്ഷേത്രത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുത്തു. പരശുരാമ ക്ഷേത്രത്തോട് ചേർന്ന് പടിഞ്ഞാറ് വശത്ത് 1.65 ഏക്കർ ഭൂമിയാണ് 5.39 കോടി മുടക്കി ഏറ്റെടുത്തത്. 27 ന് ഉച്ചക്ക് മൂന്നിന് ക്ഷേത്രാങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഭൂമിയുടെ രേഖകൾ കൈമാറും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഭൂരേഖ ഏറ്റുവാങ്ങും

ബലിക്കടവിന്റെ നവീകരണത്തിനും കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തുന്നതിനും ഈ ഭൂമി വിനിയോഗിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സ്ഥല സൗകര്യ കുറവുകൾ മൂലം വർഷങ്ങളായി ഭക്തർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്കാണ് പരിഹാരം തെളിയുന്നത്. ബലിക്കടവ് നവീകരണത്തിനു പുറമേ പാർക്കിങ്ങ് സൗകര്യം, ശുചിമുറികൾ, വിശ്രമമുറികൾ, ക്ലോക്ക് റൂം, ലോക്കർ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ നിർമിക്കും.

തിരുവല്ലം വില്ലേജിൽ ആറ് ഭൂ ഉടമകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതു സംബന്ധിച്ച നടപടികളെല്ലാം പൂർത്തിയാക്കി. എല്ലാ വിശ്വാസികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ വി കസനം സർക്കാർ ഉറപ്പാക്കുകയാണെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. പൊതു ജനങ്ങൾക്കും ശബരിമല തീർത്ഥാടകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഇടത്താവളങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.

ആരാധനക്കൊപ്പം ആതുര സേവന സൗകര്യങ്ങളും ഏർപ്പെടുത്തി ദേവസ്വങ്ങളെല്ലാം പൊതു സമൂഹത്തിന് കരുതലാകുകയാണ്. കാടാമ്പുഴ ക്ഷേത്രത്തിന്റെ ഭാഗമായി ഡയാലിസിസ് സെന്റർ ആരംഭിച്ചു. ഗുരുവായൂരിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ശബരിമല നിലക്കലിൽ ബേസ് ക്യാമ്പ് ഹോസ്പിറ്റലും നിർമാണ ഒരുക്കത്തിലാണ്. പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ കൂടുതൽ ആതുര സേവന സൗകര്യങ്ങൾ ഒരുക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.

Tags:    
News Summary - 1.65 acres of land was acquired for the Thiruvallam temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.