ന്യൂഡൽഹി: രാജ്യത്ത് ലക്ഷത്തിലേറെ കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന 13 സംസ്ഥാനങ്ങളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17 സംസ്ഥാനങ്ങളിൽ 50,000ൽ താഴെയാണ് രോഗികളുടെ എണ്ണം.
മഹാരാഷ്ട്ര, കർണാടക, കേരളം, യു.പി, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ഹരിയാന, മധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് ലക്ഷത്തിലേറെ പേർ ചികിത്സയിലുള്ളത്.
ദേശീയ തലത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21 ശതമാനമാണ്. ഏപ്രിൽ 30ന് ഒറ്റ ദിവസം 19,45,299 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിത്. ഇത് ലോകത്തിലെ തന്നെ ഒരു ദിവസത്തെ ഉയർന്ന നിരക്കാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
എല്ലാ പൊതു-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് നടത്താൻ അനുവാദം നൽകും. ഇതിന് പ്രത്യേക അനുമതി ആവശ്യമില്ല -അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, തെലങ്കാന, ചണ്ഡീഗഢ്, ലഡാക്ക്, ദാമൻ ദിയു, ലക്ഷദ്വീപ്, ആന്തമാൻ നികോബാർ എന്നിവിടങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കേരളമുൾപ്പെടെ 16 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുകയാണ്.
കേരളത്തിൽ ഇന്ന് 37,290 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 26.77 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 79 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,978 പേര്‍ ഇന്ന് രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.