ഓണം വിപണി ലക്ഷ്യമിട്ട് ലഹരിമരുന്ന്; മൂവാറ്റുപുഴയിൽ 12 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

മൂവാറ്റുപുഴ: ഓണച്ചന്തകളും വിപണിയും ലക്ഷ്യമിട്ട് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഇതര സംസ്ഥാന തൊഴിലാളി പൊലീസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മസദുൾ ഇസ്‍ലാമാണ് (39) ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനക്കിടെ മൂവാറ്റുപുഴ പൊലീസിന്റെ വലയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ ശ്രീനാഥ്. എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തൃക്കളത്തൂർ സംഗമംപടി ബസ് സ്റ്റോപ്പിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ രണ്ട് വലിയ ബാഗുകളുമായി നിൽക്കുകയായിരുന്ന മസദുളിനെ പൊലീസ് ചോദ്യം ചെയ്യുകയും ബാഗുകൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 12 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.

ഓണക്കാലത്തെ ആവശ്യങ്ങൾക്കായി ബംഗാളിൽനിന്നാണ് പ്രതി കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ട്രെയിൻ മാർഗം ആലുവയിൽ എത്തിയ ശേഷം, അവിടെനിന്നും ബസ് മാർഗമാണ് ഇയാൾ തൃക്കളത്തൂരിൽ എത്തിയത്.

മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലെയും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മസദുൾ എന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Tags:    
News Summary - 12 kg ganja for Onam market seized in Muvattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.