പത്തനംതിട്ട: സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ 23കാരന്റെ വൃഷണം ഞെരിച്ചുടച്ച് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ അടൂർ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയം തകർത്തതായാണ് പരാതി. കാറിൽ കയറ്റികൊണ്ടുപോയാണ് മർദനത്തിനിരയാക്കിയത്.
ശാസ്താംകോട്ട ഡി.വൈ.എസ്.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നും പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവാവ് പറഞ്ഞു. പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ച് മേയ് 29ന് എത്തിയ പൊലീസുകാരാണ് അതിക്രമം നടത്തിയത്.
‘മേയ് 27ന് അനിയന്റെ പേര് ചോദിച്ച് വീട്ടിൽ കയറി പരിശോധന നടത്തി. ഞാൻ അന്ന് ജോലിക്ക് പോയിരുന്നു. 29ാം തീയതി വൈകിട്ടാണ് എന്നെ പിടിച്ചുകൊണ്ട് പോയത്. രാത്രി ഏഴു മണിക്ക് കൂട്ടുകാരനാപ്പം സംസാരിക്കവേ സ്വിഫ്റ്റ് കാറിലാണ് പൊലീസ് വന്നത്. അതിൽനിന്ന് ഫൈസൽ എന്ന സാർ ഇറങ്ങി വന്ന് എന്റെ നടുവിനെ അടിച്ചിട്ട് വണ്ടിയിൽ കയറ്റി. ഈ സമയത്ത് ജാതിപ്പേര് വിളിച്ചാണ് കാറിൽ വലിച്ചുകയറ്റിയത്. കാര്യം എന്താണെന്ന് ഞാൻ ചോദിച്ചെങ്കിലും അവർ പറഞ്ഞില്ല. കാര്യം എന്താണെന്ന് ഇവന് പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞ് ഇവർ കാറിന്റെ ഗ്ലാസുകൾ മുഴുവൻ ഇട്ടു. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ഉച്ചത്തിൽ ക്രിക്കറ്റ് കളി പ്ലേ ചെയ്തു. ഫൈസൽ സാർ ആദ്യം എന്റെ മൂക്കിൽ ഇടിച്ചു. രണ്ട് പൊലീസുകാരുടെ നടുവിലാണ് എന്നെ ഇരുത്തിയത്. മറ്റേ സാർ എന്നെ കുനിച്ച് നിർത്തി പുറത്തും നടുവിനും എല്ലാം അടിച്ചു.
കുറെ ദൂരം ഇങ്ങനെ മർദിച്ചു. പിന്നെ എന്റെ താഴെ (വൃഷണം) പിടിച്ച് ഞെരുക്കുകയായിരുന്നു. രണ്ടു പേരും എന്റെ കൈ രണ്ടും പിടിച്ചങ്ങ് വെച്ചു. ഞാൻ കിടന്ന് അലറിവിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വേദനകൊണ്ട് എന്റെ കണ്ണൊക്കെ ഇങ്ങനെ തള്ളി വന്നു എന്റെ അലറൽ നിലച്ചു. അപ്പോൾ ഫ്രണ്ടിൽ ഇരുന്ന എസ്ഐ സാറാണെന്ന് തോന്നുന്നു, ‘എടാ വിടെടാ വിടെടാ’ എന്ന് പറഞ്ഞ് അവരുടെ കൈ പിടിച്ചു മാറ്റി. എന്നിട്ട് ഞാൻ ശ്വാസം കിട്ടാതെ നിന്നപ്പോൾ ആ ഫൈസൽ എന്ന ആള് എന്റെ പള്ളക്ക് ഇടി ഇടിച്ചു. അപ്പൊൾ മറ്റേ സാർ വഴക്ക് പറഞ്ഞു. ‘ടാ അടങ്ങിരിക്കടാ’ എന്ന് പറഞ്ഞു.
താഴ്ഭാഗത്ത് മർദിച്ചിനാൽ എനിക്ക് മൂത്രം ഒഴിക്കാൻ ഒകെക ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എന്റെ അടിവയിറ്റിലും അവിടെയും ഭയങ്കര വേദനയായതിനാൽ നടക്കാൻ പറ്റുന്നില്ല. എനിക്ക് അടിവസ്ത്രം പോലും ഇടാൻ പറ്റാത്ത അവസ്ഥയായി. ഇപ്പോഴും വേദനയുണ്ട്.
എന്നെ പരിശോധിച്ച ഡോക്ടർക്ക് അവസ്ഥ കണ്ട് ശരിക്കും വിഷമം ആയി. നിങ്ങൾ കർശന നിയമനടപടിയുമായിട്ട് പോകണം എന്നും കോടതിയിൽ എന്തെങ്കിലും കാര്യത്തിന് വിളിക്കുകയാണെങ്കിൽ ഞാൻ വന്ന് റിപ്പോർട്ട് ചെയ്യാമെന്നും ഡോക്ടർ ഇങ്ങോട്ട് പറഞ്ഞു. എന്റെ പ്രായത്തിലുള്ള ഒരു മോൻ ഉണ്ടെന്നും പുള്ളി പറഞ്ഞു.
ജനനേന്ദ്രിയത്തിന് ഗുരുതരപരിക്കാണ് പറ്റിയതെന്നും ശരിയായി ചികിത്സിച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾ ഒന്നും ഉണ്ടാവില്ലെന്നും ഡോക്ടർ പറഞ്ഞു. ‘കൈ വിരൽ ഉപയോഗിച്ച് അവിടെ ഇങ്ങനെ ഞെരിക്കുകയായിരുന്നു. ഇവർ ആദ്യമേ കൈ പിടിച്ചു വെച്ചിരുന്നു. എന്റെ തുടയുടെ മുകളിൽ കാൽ വെച്ച് കുരുക്കിയിട്ടിട്ടാണ് ഇങ്ങനെ ചെയ്തത്. ഞാൻ വേദനകൊണ്ട് ഇങ്ങനെ കിടന്ന് പുളയുകയായിരുന്നു.
ഞങ്ങൾ വക്കീലുമായി സംസാരിച്ചിട്ട് നേരെ കോടതിയിലോട്ടാണ് പരാതി കൊടുത്തത്. മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പട്ടികജാതി കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എല്ലാം പരാതി കൊടുത്തു. ഈ പരാതിയിൽ മൊഴിയെടുക്കാൻ ശാസ്താംകോട്ട പൊലീസ് വിളിച്ചിരുന്നു. മൊഴിയെടുത്തു തുടങ്ങിയപ്പോൾ ജാതി വിളിച്ച് അധിക്ഷേപിച്ചതൊന്നും പറയേണ്ടെന്നും ഭാവി ഉള്ളതല്ലേ അതിന്റെ പുറകെ കിടന്ന് ഓടണ്ട എന്നും അവർപറഞ്ഞു. വൃഷണം ഞെരിച്ചതൊന്നും അവർ എഴുതാൻ കൂട്ടാക്കിയില്ല. മർദ്ദിച്ചു, തല്ലി എന്നുള്ള രീതിയിൽ മാത്രം ആക്കാൻ ശ്രമിക്കുകയായിരുന്നു. ‘ഇവര് കള്ളക്കേസും കൊണ്ടുവന്നവരാണ്’ എന്ന് മറ്റു പൊലീസുകാരുടെ അടുത്ത് പറഞ്ഞു. ഇത് കേട്ടപ്പോൾ എല്ലാ പൊലീസുകാരും അവിടെ വന്നവരും നമ്മളെ ഇങ്ങനെ നോക്കുന്നുണ്ടായിരുന്നു.
പൊലീസ് കംപ്ലൈന്റ് അതോറിറ്റിയിലും പരാതി നൽകി. കഴിഞ്ഞ ദിവസം ചെന്നപ്പോൾ ജഡ്ജും ഇത് കണ്ടു ഞെട്ടിപ്പോയി. ജഡ്ജിയുടെ അടുത്ത് ഞാൻ കാര്യങ്ങൾ പറഞ്ഞു. മർദിച്ച രണ്ടു പേരെ തിരിച്ചറിഞ്ഞു. ശാസ്താംകോട്ട സ്റ്റേഷനിൽ ജോലി ചെയ്ത ആളുകളാണവർ.
‘ഞങ്ങൾ അങ്ങനെ പിടിച്ചില്ല’ എന്ന് അവർ ജഡ്ജിയോട് പറഞ്ഞപ്പോൾ ‘ഈ പയ്യൻ പറയുന്ന കാര്യങ്ങളെല്ലാം ഈ റിപ്പോർട്ടിനകത്തുണ്ട്, റിപ്പോർട്ട് കള്ളം പറയത്തില്ലല്ലോ’ -എന്ന് ജഡ്ജ് പറഞ്ഞു. പൊലീസുകാർ തല കുനിച്ച് നിൽക്കുന്നത് കണ്ട് ഇതുതന്നെ ഇതിനുത്തരം ആണല്ലോടോ എന്ന് പറഞ്ഞു. എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നു. ഇനി നാളെ ഒരു പിള്ളാർക്കും ഈഅവസ്ഥ വരരുത്’ -യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.
യുവാവിന്റെ പരാതി പരിഗണിച്ച പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി, വിശദമായ റിപ്പോർട്ടിനും മറ്റുമായി അടുത്ത മാസത്തേക്ക് കേസ് മാറ്റിവെച്ചു. അതേസമയം, ഈ മൊഴിയടക്കം നൽകിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് വകുപ്പുതല നടപടിയോ അന്വേഷണമോ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.