ബാങ്കോക്: ബാങ്കോക്കില്‍ ടൂറിസ്റ്റ് കേന്ദ്രമായ ഹിന്ദു ദേവാലയത്തിനരികെ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വിദേശിയുമായി ഇരുവരും സംസാരിക്കുന്ന ചിത്രം സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.
രാത്രി ഒമ്പതുമണിയോടെ മൈമൂന ഗാര്‍ഡന്‍ ഹോം അപാര്‍ട്മെന്‍റിലത്തെിയ 20 അംഗ പൊലീസ് സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ താമസിച്ചിരുന്നതിന് തൊട്ടുചേര്‍ന്നുള്ള മുറിയില്‍നിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍ പൊലീസ് കണ്ടെടുത്തിരുന്നു. റൂമില്‍ താമസിച്ചിരുന്നതായി കരുതുന്ന വിദേശിയെയും മുറി വാടകക്കു നല്‍കിയ തായ്വനിതയെയും പൊലീസ് തിരയുകയാണ്.
സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോയാണ് ഇരുവരെയും ചോദ്യംചെയ്തത്. പിന്നീട് ഇരുവരെയും വിട്ടയച്ചതായി ഇന്ത്യന്‍ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ളെന്നാണ് സൂചന. സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയം എംബസിയില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് 17ന് ബാങ്കോക്കിലെ ഇറവന്‍ ബ്രഹ്മക്ഷേത്രത്തിനരികെ നടന്ന സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പൊലീസും സൈന്യവും സംയുക്തമായാണ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടത്തുന്നത്. ഇതുവരെയായി 10 പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.