ചൈനീസ് തുറമുഖ സ്ഫോടനം: 12 തുറമുഖ കമ്പനി അധികൃതരെ അറസ്റ്റ് ചെയ്തു

ബെയ്ജിങ്: 145 പേര്‍ കൊല്ലപ്പെട്ട ചൈനയിലെ ടിയാന്‍ജിന്‍ തുറമുഖത്തുണ്ടായ സ്ഫോടനം അധികൃതരുടെ അനാസ്ഥമൂലമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടിയാന്‍ജിന്‍ ഇന്‍റര്‍നാഷനല്‍ റുയ്ഹായ് ലോജിസ്റ്റിക്സ് കമ്പനിയുടെ ചെയര്‍മാനെയും മുതിര്‍ന്ന മാനേജര്‍മാരെയുമാണ് അറസ്റ്റ്ചെയ്തിരിക്കുന്നത്.
ആഗസ്റ്റ് 12ന് നടന്ന സംഭവത്തെക്കുറിച്ച് പഴുതടച്ച അന്വേഷണം നടത്തുമെന്ന് ചൈനീസ് മന്ത്രിസഭ ഉറപ്പുനല്‍കിയിരുന്നു. സ്ഫോടനത്തില്‍ 700 ടണ്‍ സോഡിയം സയനൈഡ് ഉള്‍പ്പെടെ മാരകമായ രാസപദാര്‍ഥങ്ങള്‍ പൊട്ടിത്തെറിച്ചിരുന്നു. സംഭവത്തിന്‍െറ കാരണം, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച തുടങ്ങിയവ അന്വേഷിക്കുന്നതിന് നാലംഗ സംഘത്തെയാണ് നിയമിച്ചിരുന്നത്.
അതേസമയം, അധികാര ദുരുപയോഗം നടത്തിയതിനും കൃത്യവിലോപം കാണിച്ചതിനും 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷല്‍ അന്വേഷണം നടക്കുകയാണ്. സ്ഫോടനത്തില്‍ പരിക്കേറ്റ 500ലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ 81പേര്‍ അഗ്നിശമനാ അംഗങ്ങളും, ഏഴു പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.
സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാകാര്യങ്ങളുടെ തലവനെ കഴിഞ്ഞ ദിവസം ചൈന പുറത്താക്കിയിരുന്നു. അഴിമതി ആരോപണം ഉയര്‍ന്നതിനാലാണ് യാങ് ദോങ്ലിയാങ്ങിനെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഓഫ് വര്‍ക് സേഫ്റ്റി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.
അതേസമയം, രണ്ടാഴ്ചക്കകം ടിയാന്‍ജിനിലെ തങ്ങളുടെ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ടൊയോട്ടോ അറിയിച്ചു. 67 ടൊയോട്ടോ ജീവനക്കാര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു. വ്യാഴാഴ്ച മുതല്‍ പ്ളാന്‍റില്‍ തയാറെടുപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.