സൈന്യത്തോട് യുദ്ധത്തിനൊരുങ്ങാന്‍ ഉത്തര കൊറിയ

പ്യോങ്യാങ്: ഇരുകൊറിയകളും തമ്മില്‍ കഴിഞ്ഞദിവസം അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായതിന് തൊട്ടുപിന്നാലെ ഉ. കൊറിയ സൈനിക നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ സൈനികരോട് ദക്ഷിണ കൊറിയക്കെതിരെ യുദ്ധത്തിന് സജ്ജരാകാന്‍ ഉത്തര കൊറിയന്‍ നേതാവ് കിങ് ജോങ് ഉന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച സൈനിക നേതാക്കളുമായി നടത്തിയ അടിയന്തര കൂടിക്കാഴ്ചക്കുശേഷമാണ് കിങ് ജോങ് ഉന്നിന്‍െറ നിര്‍ദേശമെന്ന് രാജ്യത്തെ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം, ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ഷെല്ലാക്രമണമാണ് നടത്തിയത്. നേരിട്ടുള്ള യുദ്ധം സമീപകാലങ്ങളില്‍ ഉണ്ടായിട്ടില്ളെങ്കിലും 1953 മുതല്‍ ഇരുകൊറിയകളും തമ്മില്‍ സാങ്കേതികമായി യുദ്ധത്തില്‍തന്നെയാണ്.

വെള്ളിയാഴ്ച വൈകീട്ട് മുതല്‍ യുദ്ധസമയങ്ങളിലുള്ള ജാഗ്രത പുലര്‍ത്താനാണ് യോഗത്തില്‍ ഉന്‍ നിര്‍ദേശിച്ചത്. ഏത് നിമിഷവും ആക്രമണത്തിന് സജ്ജരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ ഉച്ചഭാഷിണി വഴി ദക്ഷിണ കൊറിയ നടത്തുന്ന പ്രചാരണങ്ങള്‍ 48 മണിക്കൂറിനകം അവസാനിപ്പിക്കണമെന്ന് ഉത്തര കൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഈ സമയം അവസാനിപ്പിക്കും. തുടര്‍ന്നും ദക്ഷിണ കൊറിയയുടെ ‘പ്രകോപനം’ തുടര്‍ന്നാല്‍ ആക്രമണം നടത്താനാണ് ഉത്തര കൊറിയയുടെ പദ്ധതിയെന്നാണ് സൂചനയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കിങ് ജോങ് ഉന്നിന്‍െറ അന്ത്യശാസനം ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം തള്ളി. അതിര്‍ത്തിയില്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇരു കൊറിയകളുടെയും സംയുക്ത വ്യവസായിക മേഖലയായ കീസോങ്ങിലേക്ക് തങ്ങളുടെ പൗരന്മാര്‍ പോകുന്നതിന് ദക്ഷിണ കൊറിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ ഉ. കൊറിയയുടെ ഭാഗത്താണ് കീസോങ് സ്ഥിതിചെയ്യുന്നത്. ദക്ഷിണ കൊറിയക്കാരുടെ 120 കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 53,000ത്തിലധികം വരുന്ന ഉ. കൊറിയക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഈ മേഖലയെ ബാധിക്കാനിടയില്ളെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.