സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; അഞ്ചു മരണം

ഡമസ്കസ്: ജൂലാന്‍ കുന്നുകളിലെ സിറിയയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവര്‍ സിവിലിയന്മാരാണെന്ന് സിറിയന്‍ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
എന്നാല്‍, ഇവരില്‍ രണ്ടുപേര്‍ സിറിയന്‍ സൈനികരാണെന്ന് ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശസംഘം സൂചിപ്പിച്ചു.

ആക്രമണം ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയ കഴിഞ്ഞദിവസം ഇസ്രായേലിലെ ഗലീലി പ്രദേശത്ത് റോക്കറ്റാക്രമണം നടത്തിയതിനെതിരായ തിരിച്ചടിയാണെന്നും സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ഓടെ ഡ്രോണുകളാണ് ബോംബുകള്‍ വര്‍ഷിച്ചത്. നേരത്തേ സിറിയയുടെ 14ഓളം സൈനിക പോസ്റ്റുകളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. സിറിയ ആസ്ഥാനമായുള്ള ഫലസ്തീന്‍ സംഘടനയായ ഇസ്ലാമിക് ജിഹാദ് താവളങ്ങളാണ് തകര്‍ക്കപ്പെട്ടതെന്ന് ഇസ്രായേല്‍ പറഞ്ഞു. സിറിയയും ഇസ്രായേലും ഭാഗങ്ങളായി നിയന്ത്രണം തുടരുന്ന പ്രദേശമാണ് ജൂലാന്‍ കുന്നുകള്‍.

1967ലെ പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ ജൂലാന്‍ കുന്നുകളില്‍ 1200 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഇസ്രായേല്‍ സിറിയയില്‍നിന്നും പിടിച്ചെടുത്തിരുന്നു. 14 വര്‍ഷങ്ങള്‍ക്കു ശേഷം ഇത്  ഇസ്രായേലില്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്‍െറ ഈ നീക്കത്തിന് അന്തര്‍ദേശീയ സമൂഹത്തിന്‍െറ അംഗീകാരം ഉണ്ടായിരുന്നില്ല.  2011 മുതല്‍ ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.